ഊര്കൂട്ടം ലിസ്റ്റ് അട്ടിമറിച്ച് വീട് അനുവദിക്കുന്നതായി ആരോപണം

തിരുനെല്ലി: തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതി അട്ടിമറിക്കുന്നതായി ആരോപണം. ഗ്രാമപഞ്ചായത്തിലെ മിക്ക ഭാഗങ്ങളിലും ചോര്‍ന്നൊലിക്കുന്ന കൂരയില്‍ താമസിക്കുന്നവരെയും നിലംപൊത്താറായ കോളനി വീടുകളെയും അവഗണിച്ചാണ് തിരുനെല്ലിയില്‍ ട്രൈബല്‍ അധികൃതരും ചില പഞ്ചായത്തംഗങ്ങളും ചേര്‍ന്ന് സമ്പൂര്‍ണ ഭവന പദ്ധതി നടപ്പാക്കുന്നതെന്നാണ് ആക്ഷേപം. പനവല്ലി, കൊല്ലിമൂല, അപ്പപ്പാറ ചക്കിണി, പാര്‍സി ശംഖ്മൂല എന്നിവിടങ്ങളിലായി നിരവധി കുടുംബങ്ങളാണ് വീടിനായി കാത്തിരിക്കുന്നത്. ഗ്രാമസഭയിലും ഊര്കൂട്ട ലിസ്റ്റിലും മുന്‍ഗണനാക്രമത്തിലുള്ളവര്‍ക്ക് വീടനുവദിക്കണമെന്നാണ് വ്യവസ്ഥ. പക്ഷേ, ഇതൊക്കെ അട്ടിമറിച്ചാണ് അധികൃതര്‍ വീടനുവദിക്കുന്നത്. കാട്ടിക്കുളം ട്രൈബല്‍ വകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസുമായി ബന്ധപ്പെടാനാണ് എക്സ്റ്റന്‍ഷന്‍ ഓഫിസറുടെ മറുപടി. നാഗര്‍ഹോളയില്‍നിന്നും ബൈരക്കുപ്പയില്‍നിന്നും കുടിയേറി വരുന്ന നിരവധി കുടുംബങ്ങള്‍ക്ക് വോട്ടുബാങ്ക് ലക്ഷ്യമാക്കി അനധികൃതമായി വീടുകള്‍ അനുവദിക്കുന്നതായി പരാതിയുണ്ട്. നിലവില്‍ 490 പുതിയ വീടുകളാണ് പഞ്ചായത്തില്‍ അനുവദിച്ചിട്ടുള്ളത്. പക്ഷേ, അനുവദിച്ചതില്‍ മിക്കതും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്കല്ല ലഭിച്ചതെന്നാണ് കോളനിക്കാരുടെ പരാതി. കഴിഞ്ഞവര്‍ഷം നിരവധി വീടുകള്‍ കരാറെടുത്ത് പണിപൂര്‍ത്തിയാകാതെ ഉപേക്ഷിച്ച ബിനാമികള്‍ക്ക് വീണ്ടും നിരവധി വീടുകളാണ് അധികൃതരുടെ ഒത്താശയോടെ ഏല്‍പിച്ചു നല്‍കിയിട്ടുള്ളത്. ഊര്കൂട്ടം, ഗ്രാമസഭ ലിസ്റ്റുകള്‍ അട്ടിമറിച്ച ട്രൈബല്‍ അധികൃതര്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.