പി.വി. ജോണിന്‍െറ ആത്മഹത്യ: ആരോപണങ്ങള്‍ അടിസ്ഥാനരഹിതം –കോണ്‍ഗ്രസ് നേതൃയോഗം

കല്‍പറ്റ: പി.വി. ജോണിന്‍െറ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതവും തരംതാണ രാഷ്ട്രീയ താല്‍പര്യത്തിനുവേണ്ടി നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണെന്നും ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം അഭിപ്രായപ്പെട്ടു. ദാരുണമായ ഒരുമരണം രാഷ്ട്രീയനേട്ടത്തിനുവേണ്ടി ദുരുപയോഗം ചെയ്യുന്നത് ഏറ്റവും ഹീനമായ പ്രവൃത്തിയാണ്. ജോണിന്‍െറ മരണത്തില്‍ മുതലക്കണ്ണീര്‍ പൊഴിച്ച് രാഷ്ട്രീയകരുനീക്കം നടത്താനാണ് സി.പി.എം ശ്രമിക്കുന്നത്. ജീവിച്ചിരുന്നകാലത്ത് ജോണിനെ എതിര്‍ക്കാനും നശിപ്പിക്കാനും ശ്രമിച്ച സി.പി.എം ജോണിന്‍െറ പേരില്‍ നടത്തുന്ന പ്രചാരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയുള്ളതാണ്. ദുഷ്പ്രചാരണങ്ങളിലൂടെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് യോഗം പ്രഖ്യാപിച്ചു. ജോണിന്‍െറ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. സംഘടനാപരവും നിയമപരവുമായുള്ള എല്ലാ അന്വേഷണങ്ങളെയും തുറന്ന മനസ്സോടെ യോഗം സ്വാഗതംചെയ്തു. പുത്തന്‍പുര ഇലക്ഷനുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങള്‍ ഡി.സി.സി പ്രസിഡന്‍റ് യോഗത്തില്‍ വിശദീകരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിരുന്നപ്പോള്‍ ചില പരാതികള്‍ ജോണ്‍ ഉന്നയിച്ചിരുന്നു. ആ പരാതികള്‍ അനുസരിച്ച് റെബല്‍ സ്ഥാനാര്‍ഥിയും ബൂത്ത് പ്രസിഡന്‍റും ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ജോണിന്‍െറ ആവശ്യപ്രകാരം വാര്‍ഡില്‍ പോകുകയും ജോണിനെയും പ്രവര്‍ത്തകരെയും കാണുകയും ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് യോഗം വിശദമായി വിലയിരുത്തി. ഏഴു പഞ്ചായത്തുകള്‍ മാത്രമാണ് യു.ഡി.എഫിന് ജയിക്കാന്‍ കഴിഞ്ഞതെങ്കിലും രാഷ്ട്രീയമായി തെരഞ്ഞെടുപ്പ് നടന്ന ബ്ളോക്, ജില്ലാ പഞ്ചായത്തുകളില്‍ മികച്ചവിജയം നേടാന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ടെന്നും വിലയിരുത്തി. യോഗം എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ് അധ്യക്ഷത വഹിച്ചു. കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, എന്‍.ഡി. അപ്പച്ചന്‍, പി.വി. ബാലചന്ദ്രന്‍, വി.എ. മജീദ്, കെ.വി. പോക്കര്‍ഹാജി, എന്‍.കെ. വര്‍ഗീസ്, എ. പ്രഭാകരന്‍ മാസ്റ്റര്‍, ഒ.വി. അപ്പച്ചന്‍, മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, കെ.എം. ആലി, എം.എ. ജോസഫ്, എന്‍.എം. വിജയന്‍, എം.ജി. ബിജു, നിസി അഹമ്മദ്, ശ്രീകാന്ത് പട്ടയന്‍, പി.ഡി. സജി, ബിനു തോമസ്, പി.കെ. അബ്ദുറഹ്മാന്‍, ചിന്നമ്മ ജോസ്, കെ.ഇ. വിനയന്‍, ജയപ്രസാദ്, ശോഭനകുമാരി, കുറ്റിയോട്ടില്‍ അച്ചപ്പന്‍, മാണി ഫ്രാന്‍സിസ്, കെ.ജെ. പൈലി, പി.പി. ആലി, കെ.എന്‍. രമേശന്‍, ടി.ജെ. ജോസഫ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.