ഉരുളൊഴിഞ്ഞ ദേശത്ത് അവർ വീണ്ടുമെത്തും, വോട്ടുചെയ്യാൻ
ചൂരൽമല: ഉരുൾദുരന്തത്തിൽ ഉറ്റവര്‍ നഷ്ടമായ ചൂരൽമലയിലേക്ക് അതിജീവിതർ വ്യാഴാഴ്ച വീണ്ടുമെത്തും, തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി. നിലവിൽ അതിജീവിതർ താമസിക്കുന്നത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സർക്കാർ ഒരുക്കിയ വാടക വീടുകളിലാണ്.
ദുരന്തബാധിതര്‍ ചൂരല്‍മല മദ്‌റസ ഹാളിലെ 001 നമ്പര്‍ ബൂത്തിലാണ് സമ്മതിദാനവകാശം വിനിയോഗിക്കാനായെത്തുക. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ സമ്മതിദായകര്‍ ചൂരല്‍മല സെന്റ് സെബ്യാസ്റ്റ്യൻ ചര്‍ച്ച് പാരിഷ് ഹാള്‍, ചൂരല്‍മല നൂറുല്‍ ഇസ് ലാം മദ്റസ, നീലിക്കാപ്പ് അഗതി മന്ദിരം എന്നിവിടങ്ങളിലെ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തും.
മദ്റസ ഹാളിലെ ബൂത്തില്‍ 1028 വോട്ടര്‍മാരും പാരിഷ് ഹാളില്‍ 1184 വോട്ടര്‍മാരുമാണുള്ളത്. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും വോട്ടര്‍മാര്‍ക്ക് പോളിങ് ബൂത്തിലെത്താന്‍ വാഹന സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയിൽ 64 പ്രശ്നബാധിത ബൂത്തുകൾ
കൽപറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് ജില്ലയിൽ എല്ലാം സജ്ജം. ബുധനാഴ്ച രാവിലെ ഏട്ട് മുതൽ ജില്ലയിലെ ഏഴ് വിതരണ കേന്ദ്രങ്ങളിൽ നിന്നും പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉച്ചയോടെ പ്രത്യേക വാഹനങ്ങളിൽ ബൂത്തുകളിലെത്തി ക്രമീകരണങ്ങൾ പൂർത്തിയാക്കി.
വ്യാഴാഴ്ച രാവിലെ ആറിന് പോളിങ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ ബൂത്തുകളിൽ മോക്ക് പോൾ നടത്തുകയും തുടർന്ന് കൺട്രോൾ യൂനിറ്റ് സീൽ ചെയ്ത് ഏഴ് മുതൽ വോട്ടിങ് തുടങ്ങുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.