വാളാരംകുന്ന് ക്വാറി: വനം ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുകളില്‍ വൈരുധ്യം

മാനന്തവാടി: വെള്ളമുണ്ട പഞ്ചായത്തില്‍ ബാണാസുരന്‍മലയുടെ അടിഭാഗത്ത് വാളാരംകുന്നില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ക്വാറിയെക്കുറിച്ച് വനം ഉദ്യോഗസ്ഥര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടുകളില്‍ വൈരുധ്യം. ഇത് മുതലെടുത്താണ് ഹൈകോടതിയില്‍നിന്ന് ക്വാറി പ്രവര്‍ത്തനത്തിന് അനുമതി നേടിയെടുത്തതെന്ന് വ്യക്തമാക്കുന്നു. റവന്യു ഉദ്യോഗസ്ഥര്‍ ക്വാറിക്കെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തുകയും അനുകൂലമായ റിപ്പോര്‍ട്ട് ഹൈകോടതിക്ക് നല്‍കുകയുമായിരുന്നെന്ന് ഇതിലൂടെ വ്യക്തമാകുന്നു. ക്വാറി ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഇ.കെ. രാധാകൃഷ്ണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നോര്‍ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി 25.9.2015ന് 4122/15 നമ്പര്‍ പ്രകാരം നല്‍കിയ റിപ്പോര്‍ട്ടില്‍ ക്വാറിയില്‍നിന്നും 650 മീറ്റര്‍ ദൂരത്താണ് വനം സ്ഥിതിചെയ്യുന്നതെന്നും നൂറ് മീറ്റര്‍ ദൂരത്തില്‍ പണിയ കോളനിയും 500 മീറ്റര്‍ ദൂരത്തിലാണ് കാട്ടുനായ്ക്ക കോളനി സ്ഥിതി ചെയ്യുന്നതെന്നും വ്യക്തമാക്കുന്നു. കൂടാതെ, ക്വാറി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ആദിവാസികള്‍ ഇവിടെ ജോലി ചെയ്തിരുന്നതായും വ്യക്തമാക്കുന്നു. എന്നാല്‍, 20.10.15ന് കണ്ണൂര്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ പി. ധനേഷ്കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കാട്ടുനായ്ക്ക കോളനിയില്‍നിന്ന് 20 മീറ്റര്‍ ഏരിയയില്‍ ഡിസ്റ്റന്‍സ് മാത്രമേ ക്വാറിയിലേക്കുള്ളൂ. വനത്തിലേക്ക് 50 മീറ്റര്‍ ദൂരം മാത്രമേയുള്ളൂ എന്നാണ്്. ഇപ്രകാരമുള്ള ക്വാറിയുടെ പ്രവര്‍ത്തനം മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡെവലപ്മെന്‍റ് ആന്‍ഡ് റെഗുലേഷന്‍) ആക്ട് 1957ന്‍െറയും കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ റൂള്‍സ് 1967ന്‍െറയും ലംഘനമാണ്. കൂടാതെ, ക്വാറി ലീസ് എഗ്രിമെന്‍റും ‘എ’ ഏഴാം ഖണ്ഡികയിലെ നിബന്ധനകള്‍ക്ക് വിരുദ്ധവുമായാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്നും എത്രയും പെട്ടെന്ന് ക്വാറി പ്രവര്‍ത്തനം തടയണമെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ഈ റിപ്പോര്‍ട്ട് അവഗണിച്ചാണ് ക്വാറിക്ക് അനുകൂലമായ ഡി.എഫ്.ഒയുടെ റിപ്പോര്‍ട്ടും പ്രാക്തന ഗോത്രവര്‍ഗ പദ്ധതി ബ്ളോക് പ്രോഗ്രാം ഓഫിസറുടെയും റിപ്പോര്‍ട്ടുകള്‍ മാത്രം പരിഗണിച്ച് ഹൈകോടതിക്കും സര്‍ക്കാറിനും റിപ്പോര്‍ട്ട് നല്‍കിയത്. പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് പരിഗണിക്കാതിരുന്നതിനു പിന്നില്‍ വനം, റവന്യു, പട്ടികവര്‍ഗ ഉദ്യോഗസ്ഥരുടെ ഒത്തുകളി നടന്നതായി വ്യക്തമായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.