ചീയമ്പം കോളനിയില്‍ വൈദ്യുതി ഓഡിറ്റ്

കല്‍പറ്റ: ജില്ലാ ഭരണകൂടവും കെ.എസ്.ഇ.ബിയും പട്ടിക വര്‍ഗ വകുപ്പും സംയുക്തമായി ചീയമ്പം 73 കോളനിയില്‍ വൈദ്യുതി ഓഡിറ്റ് നടത്തി. കോളനിയിലെ ആകെയുള്ള 123ല്‍ 48 വീടുകളില്‍ വൈദ്യുതി ബില്‍ അധികമാണെന്ന് വീട്ടുടമസ്ഥര്‍ പരാതിപ്പെടുകയും കോളനിയിലെ വൈദ്യുതി ബില്ലുകള്‍ വര്‍ഷങ്ങളായി കുടിശ്ശികയാവുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഓഡിറ്റ്. കോളനികളിലെ വൈദ്യുതി ഉപഭോഗം പൂര്‍ണമായി സൗജന്യമാണെന്ന തെറ്റിധാരണ മൂലമാണ് വൈദ്യുതി ബില്‍ കുടിശ്ശികയായതെന്ന് കല്‍പറ്റ ഇലക്ട്രിക്കല്‍ സര്‍ക്ക്ള്‍ സബ് എന്‍ജിനീയര്‍ എം.ജെ. ചന്ദ്രദാസ് പറഞ്ഞു. കോളനി നിവാസികള്‍ക്ക് രണ്ടു മാസത്തേക്ക് 40 യൂനിറ്റ് വൈദ്യുതി സൗജന്യമാണ്. സബ്സിഡിയായി നല്‍കുന്ന ഈ തുക സര്‍ക്കാര്‍ കെ.എസ്.ഇ.ബിയില്‍ അടക്കും. എന്നാല്‍, അധികം വരുന്ന യൂനിറ്റിന് സാധാരണ ഉപഭോക്താക്കളെപ്പോലെ തന്നെ കോളനി നിവാസികളും ബില്ലടക്കണം. കോളനിയില്‍ കുടിശ്ശികയായതു മുതല്‍ കഴിഞ്ഞ മാസം വരെയുള്ള വൈദ്യുതി ഉപഭോഗം കണക്കാക്കി കെ.എസ്.ഇ.ബി ട്രൈബല്‍ വകുപ്പിന് കണക്ക് കൈമാറും. കെ.എസ്.ഇ.ബി ജീവനക്കാര്‍ കോളനിയിലെ ഓരോ വീടുകളിലെയും വൈദ്യുതോപകരണങ്ങള്‍, പ്ളഗ് പോയന്‍റുകള്‍, വയറിങ്ങിന്‍െറ നിലവാരം, സ്വിച്ചുകളുടെ പ്രവര്‍ത്തനക്ഷമത, എര്‍ത്തിങ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചു. വൈദ്യുതി ഉപയോഗത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും അസി. എക്സി. എന്‍ജിനീയര്‍മാരായ രമേഷ് ബാബു, ജോണ്‍ വര്‍ഗീസ് തുടങ്ങിയവര്‍ ക്ളാസെടുത്തു. സബ് എന്‍ജിനീയര്‍ എം.ജെ. ചന്ദ്രദാസ് പദ്ധതി വിശദീകരിച്ചു. പുല്‍പള്ളി അസിസ്റ്റന്‍റ് എന്‍ജിനീയര്‍ സുരേഷ്ബാബു, സന്നദ്ധ സാമൂഹികപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഓരോ കുടുംബത്തിനും ഓരോ സി.എഫ്.എല്‍ വീതം വിതരണം ചെയ്തതിന്‍െറ ഉദ്ഘാടനം ഊരുമൂപ്പന്‍ ബോളന്‍, അപ്പി ബോളന് നല്‍കി നിര്‍വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.