ടൗണ്‍ഹാള്‍സ്ഥലം വിട്ടുനല്‍കണമെന്ന വിധി: 97’ലെ ഭരണസമിതിക്കുണ്ടായ വീഴ്ച മൂലം

മാനന്തവാടി: പതിറ്റാണ്ടുകളുടെ നിയമയുദ്ധത്തിനുശേഷം മാനന്തവാടി ഗ്രാമപഞ്ചായത്തിന്‍െറ ഉടമസ്ഥതയിലുള്ള ടൗണ്‍ഹാള്‍ ഉള്‍പ്പെടുന്ന സ്ഥലം ഉടമക്ക് നല്‍കണമെന്ന ഹൈകോടതി വിധി 1997ലുണ്ടായിരുന്ന പഞ്ചായത്ത് ഭരണസമിതിയുടെ കേസ് നടത്തിപ്പിലെ വീഴ്ചമൂലമാണെന്ന് വ്യക്തമാകുന്നു. 1969ല്‍ അന്നത്തെ സ്ഥലമുടമയായ ഐ.സി.വി. നായിഡു സര്‍വേ നമ്പര്‍ 304 പ്രകാരം 25 സെന്‍റ് സ്ഥലം ബസ്സ്റ്റാന്‍ഡ് നിര്‍മിക്കുന്നതിന് പഞ്ചായത്തിന് ഇഷ്ടദാനമായി നല്‍കി. ഈ ഭൂമി മറ്റൊരാവശ്യത്തിന് വിനിയോഗിച്ചാല്‍ ഉടമക്ക് തന്നെ തിരിച്ചുനല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഇത് ലംഘിക്കപ്പെട്ടതോടെ നായിഡു 1974ല്‍ മാനന്തവാടി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് നല്‍കുകയും 30.7.1975ല്‍ ഈ ഭൂമി തിരിച്ചുനല്‍കാന്‍ കോടതി വിധിക്കുകയും ചെയ്തു. 1981ല്‍ മിച്ചഭൂമി കേസ് പ്രകാരം നായിഡുവിന്‍െറ 5.27 ഏക്കര്‍ സ്ഥലം മുന്‍കൂറായി സര്‍ക്കാറിലേക്ക് പിടിച്ചെടുത്തു. ഇതില്‍ 50 സെന്‍റ് ഭൂമി റവന്യൂ വകുപ്പ് ടൗണ്‍ഹാള്‍ നിര്‍മിക്കുന്നതിന് 1988ല്‍ പഞ്ചായത്തിന് നല്‍കുകയും പഞ്ചായത്ത് ടൗണ്‍ഹാള്‍ നിര്‍മിക്കുകയും ചെയ്തു. കോഫി ആക്ട് പ്രകാരം ലാന്‍ഡ്ബോര്‍ഡ് കേസ് നായിഡുവിന് അനുകൂലമായി വിധിയുണ്ടാവുകയും ഭൂമി തിരിച്ചുനല്‍കുകയും ചെയ്തു. ഇതില്‍ 50 സെന്‍റ് ഭൂമി തിരികെ ലഭിക്കാതായതോടെ ഭൂമി ലഭിക്കാനായി സി.ആര്‍.പി 1159/88 നമ്പര്‍പ്രകാരം നായിഡു ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും 17.1.1992ല്‍ നഷ്ടപരിഹാരം നല്‍കി അക്വിസിഷന്‍ നടപടി സ്വീകരിക്കാന്‍ കോടതി ഉത്തരവിടുകയുമായിരുന്നു. ഇതുപ്രകാരം 24.7.1996ല്‍ സര്‍ക്കാര്‍ ഈ ഭൂമിക്ക് 4,93,558 ലക്ഷം രൂപ നഷ്ടപരിഹാരം നിശ്ചയിക്കുകയും ചെയ്തു. വിധി നടപ്പാക്കി കിട്ടാന്‍ ഐ.സി.വി. നായിഡുവിന്‍െറ മകന്‍ ടി.വി. രാമകൃഷ്ണ നായിഡു കോടതിയെ സമീപിച്ചു. ഇതിനെതിരെ 1997ല്‍ പഞ്ചായത്ത് ഒ.പി 8456/97 പ്രകാരം 23.7.1997ല്‍ റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിച്ചു. ഇതില്‍, ഈ ഭൂമി ഇഷ്ടദാനമായി ലഭിച്ചതാണെന്ന വാദമാണ് ഉയര്‍ത്തിയത്. ഈ വാദമാണ് ഹൈകോടതിയില്‍ തിരിച്ചടിയായത്. കഴിഞ്ഞ രണ്ടുവര്‍ഷമായി പഞ്ചായത്തിനുവേണ്ടി അഭിഭാഷകന്‍ ഹാജരാകാതിരിക്കുകയും കൂടി ചെയ്തതോടെ കേസ് എതിരാവുകയായിരുന്നു. പഞ്ചായത്തിന്‍െറ റിവ്യൂ ഹരജി തള്ളിയതോടെ നഷ്ടപരിഹാരം ഈടാക്കി കിട്ടാനുള്ള കേസ് നിലനില്‍ക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ 1996ല്‍ നിശ്ചയിച്ച നഷ്ടപരിഹാര തുകയും അതിന്‍െറ ഇതുവരെയുള്ള പലിശയും ഉടമക്ക് നല്‍കിയാല്‍ നിലവില്‍ ടൗണ്‍ഹാളും സ്ഥലവും നഷ്ടപ്പെടുന്ന സ്ഥിതി ഒഴിവാക്കാനാകുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. ഇതിനായി പുതിയ നഗരസഭ ഭരണസമിതിയും മന്ത്രിയുള്‍പ്പെടെയുള്ള ജനപ്രതിനിധികളും മുന്‍കൈയെടുക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.