തിരുവോണ നാളില്‍ കലക്ടറേറ്റിന് മുന്നില്‍ ഭിന്നശേഷിക്കാരുടെ കുത്തിയിരിപ്പ് സമരം

കല്‍പറ്റ: അവഗണിക്കുകയും ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഭിന്നശേഷിക്കാര്‍ ഡിഫറന്‍റ്ലി ഏബിള്‍ഡ് പേഴ്സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍െറ (ഡി.എ.ഡബ്ള്യു.എഫ്) നേതൃത്വത്തില്‍ തിരുവോണ നാളില്‍ കലക്ടറേറ്റ് പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എട്ടുമാസത്തെ പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, പെന്‍ഷന്‍ പോസ്റ്റോഫിസ് മുഖേനയാക്കുക, സ്വയംതൊഴില്‍ സഹായവും സബ്സിഡിയും അടിയന്തരമായി നല്‍കുക, ജപ്തി നടപടികള്‍ നേരിടുന്ന ഭിന്നശേഷിക്കാരുടെ വായ്പകള്‍ എഴുതിത്തള്ളുക, 2004 മുതല്‍ ’14 വരെയുള്ള കാലത്ത് ജോലി ചെയ്ത ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തുക, 2004 മുതല്‍ 2008 വരെയുള്ള പി.എസ്.സി ബാക്ലോഗ് നികത്തുക, മൂന്ന് ശതമാനം സംവരണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുക, ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്ന തിരുവനന്തപുരത്തെ സ്ഥാപനം അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുക, സര്‍വിസില്‍ കയറിപ്പറ്റിയ വ്യാജ വികലാംഗരെ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. ജില്ലാ പ്രസിഡന്‍റ് സി.എച്ച്. അഷ്റഫലി, സെക്രട്ടറി കെ.വി. മോഹനന്‍, കെ.വി. മത്തായി, കെ.പി. ജോര്‍ജ്, റഷീദ് വെണ്ണിയോട്, ഐസക്, ശശാങ്കന്‍, കെ.പി. ജോര്‍ജ്, ഐസക്, എം.ആര്‍. രാജന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.