രണ്ടാം ഗഡു അനുവദിച്ചില്ല; സുജാതയും കുടുംബവും കൂരയില്‍ തന്നെ

മാനന്തവാടി: വീട് നിര്‍മാണത്തിന് രണ്ടാം ഗഡു അനുവദിച്ചില്ല. അതുകൊണ്ടുതന്നെ സുജാതയുടെയും കുടുംബത്തിന്‍െറയും അന്തിയുറങ്ങല്‍ കൂരക്കുള്ളില്‍ തന്നെ. പനമരം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പെട്ട നെടുമ്പാല പണിയ കോളനിയിലെ സുജാതയെയാണ് അധികൃതര്‍ ബുദ്ധിമുട്ടിക്കുന്നത്. 2014-15 വര്‍ഷത്തില്‍ ഐ.എ.വൈ പദ്ധതിയിലുള്‍പ്പെടുത്തി പനമരം ബ്ളോക് പഞ്ചായത്ത് 40,300 രൂപ അനുവദിച്ചു. ഈ തുകകൊണ്ട് സുജാതയും ബന്ധുക്കളും ചേര്‍ന്ന് തറ നിര്‍മിച്ചു. രണ്ടാം ഗഡുവിനായി ബ്ളോക്കിനെ സമീപിച്ചപ്പോള്‍ ചുമര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയാലേ തുക അനുവദിക്കാനാകൂ എന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ഇതോടെ ചുമര്‍ എങ്ങനെ നിര്‍മിക്കുമെന്നറിയാതെ ഉഴലുകയാണ് സുജാത. സുജാതയെക്കൂടാതെ ഭര്‍ത്താവ് ഉപേക്ഷിച്ച മകളും രണ്ട് കുട്ടികളും പ്ളസ് വണ്ണിനും ഒമ്പതാം ക്ളാസിലും പഠിക്കുന്ന മറ്റ് രണ്ട് പെണ്‍മക്കളും ഉള്‍പ്പെടെ ഏഴുപേരാണ് ഷീറ്റുകൊണ്ട് മൂടിയ കൂരക്കുള്ളില്‍ മഴയത്തും വെയിലത്തും ജീവിക്കുന്നത്. സുജാത കൂലിപ്പണിക്ക് പോയാണ് കുടുംബം പുലര്‍ത്തുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.