ജില്ലയിലെ ആദ്യ എല്‍.പി.ജി ശ്മശാനം മീനങ്ങാടിയില്‍ സജ്ജമായി

കല്‍പറ്റ: ജില്ലയിലെ ആദ്യ എല്‍.പി.ജി ശ്മശാനം മീനങ്ങാടിയില്‍ സജ്ജമായി. ശ്മശാനത്തിന്‍െറ ഉദ്ഘാടനവും പഞ്ചായത്ത് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനവും പഞ്ചായത്ത് സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍വഹിച്ചു. മീനങ്ങാടി ജൂബിലി ജങ്ഷനില്‍ പഞ്ചായത്തിന്‍െറ ഉടമസ്ഥതയിലുള്ള 60 സെന്‍റ് സ്ഥലത്താണ് 63 ലക്ഷം ചെലവഴിച്ച് അത്യാധുനിക ശ്മശാനം നിര്‍മിച്ചത്. 20 ലക്ഷം ചെലവില്‍ പണിത കെട്ടിടത്തില്‍ 18.5 ലക്ഷം അടങ്കലില്‍ കേരള ഇന്‍ഡസ്ട്രിയല്‍ ലിമിറ്റഡാണ് യന്ത്രങ്ങള്‍ സ്ഥാപിച്ചത്. ഇതിന്‍െറ ഭാഗമായി കുഴല്‍കിണര്‍, ഗ്യാസ് മുറി, ട്രോളി, ഫര്‍ണസ്, പുകക്കുഴല്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ശരീരം ദഹിപ്പിക്കുമ്പോള്‍ ഉയരുന്ന പുക ജല സംഭരണിയിലേക്ക് കടത്തിവിട്ട് ലയിപ്പിച്ച് 100 അടി ഉയരമുള്ള പുകക്കുഴലിലൂടെ പുറന്തള്ളും വിധമാണ് ഫര്‍ണസ് നിര്‍മിച്ചിരിക്കുന്നത്. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ആധ്യക്ഷത വഹിച്ചു. അസി. എന്‍ജിനീയര്‍ കെ. കവിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. റഷീദ് ഉപഹാര സമര്‍പ്പണം നടത്തി. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് സി. അസൈനാര്‍ സ്വാഗതവും സെക്രട്ടറി സ്കറിയ പൗലോസ് നന്ദിയും പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ഇ. വിനയന്‍, ജില്ലാ പഞ്ചായത്ത് അംഗം ബീനാ വിജയന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം.പി. ഭാസ്കരന്‍, മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലതാ ശശി, ബ്ളോക് പഞ്ചായത്തംഗങ്ങളായ പി. വാസുദേവന്‍, ഷൈല പ്രകാശ്, മീനങ്ങാടി പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എ. അബ്ബാസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഷീബാ കൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. രാമന്‍കുട്ടി, പഞ്ചായത്തംഗങ്ങളായ ബേബി വര്‍ഗീസ്, ടി.പി. ഷിജു, രാജേശ്വരി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.