സംസ്കരിക്കാനിടമില്ല; മൃതദേഹവുമായി ആദിവാസി കുടുംബത്തിന് നിസ്സഹായതയുടെ ദിനം

കല്‍പറ്റ: തൊട്ടടുത്തുതന്നെ ശ്മശാനമുണ്ടായിട്ടും സംസ്കരിക്കാന്‍ ഇടമില്ലാതായതോടെ ആദിവാസി ഗൃഹനാഥന്‍െറ മൃതദേഹവുമായി കുടുംബം ദിവസം മുഴുവന്‍ നിസ്സഹായരായി. കല്‍പറ്റ പിണങ്ങോട് പുത്തന്‍വീട് കോളനിയിലെ വെളുക്കന്‍ (57) ആണ് ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെ വിഷം കഴിച്ചു ആത്മഹത്യ ചെയ്തത്. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ഞായറാഴ്ച രാവിലെ 11 മണിയോടെ മൃതദേഹം വിട്ടുകിട്ടിയെങ്കിലും സംസ്കരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ കുടുംബം പകച്ചുനിന്നു. ഒടുവില്‍ നാട്ടുകാരും കോളനിവാസികളും കല്‍പറ്റ-പടിഞ്ഞാറത്തറ-മാനന്തവാടി റോഡ് പിണങ്ങോട് ടൗണില്‍ ഉപരോധിച്ചതോടെയാണ് സംസ്കാരത്തിന് വഴി തുറന്നത്. ശ്മശാനത്തിലേക്കുള്ള വഴി മണ്ണെടുപ്പില്‍ ഇല്ലാതായത് നിഷ്പ്രയാസം പുന$സ്ഥാപിക്കാമായിരുന്നെങ്കിലും പത്ത് വര്‍ഷമായി അധികൃതര്‍ അവഗണിക്കുകയായിരുന്നു. പൊഴുതന പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് കോളനി. 13 പണിയ വിഭാഗം കുടുംബങ്ങളാണ് മൂന്നും നാലും സെന്‍റുകളിലായി കഴിയുന്നത്. കോളനിയുടെ തൊട്ടുമുകളിലായി അര നൂറ്റാണ്ടിലധികമായി ഇവരുടെ ശ്മശാനഭൂമിയുണ്ട്. എന്നാല്‍, ഇതിന്‍െറ സമീപത്തുള്ള സ്ഥലം ചിലര്‍ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് ഇടിച്ചതോടെ കുന്നിന്‍ മുകളിലായ ശ്മശാനത്തിലേക്ക് കടക്കാന്‍ പറ്റാതായി. 10 വര്‍ഷങ്ങളായി ഏഴ് കി.മീ. അകലെ ഇടിയംവയലിലെ വനഭൂമിയിലായിരുന്നു മൃതദേഹങ്ങള്‍ സംസ്കരിച്ചിരുന്നത്. ആറുമാസം മുമ്പ് ഈ കോളനിക്ക് തൊട്ടടുത്ത ഊരംകുന്ന് കോളനിയിലെ വേണു മരിച്ചപ്പോള്‍ മൂന്ന് സെന്‍റ് പുരയിടത്തിലെ അടുക്കളയോട് ചേര്‍ന്ന് കുഴിയെടുത്താണ് സംസ്കരിച്ചത്. ഇത് വാര്‍ത്തയായതോടെ പട്ടികവര്‍ഗ വികസനവകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി ഇടപെട്ടു. അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും ശ്മശാനത്തിലേക്ക് വഴിമാത്രം ഉണ്ടായില്ല. വഴി പുന$സ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് ഞായറാഴ്ച ഉച്ചക്ക് 12ഓടെ റോഡ് തടഞ്ഞത്. ഒടുവില്‍ കലക്ടര്‍ ഇടപെട്ടു. വില്ളേജ് ഓഫിസര്‍ സുനില്‍കുമാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. പ്രശ്നപരിഹാരത്തിന് തിങ്കളാഴ്ച വൈകുന്നേരം വൈത്തിരി തഹസില്‍ദാറുടെ നേതൃത്വത്തില്‍ യോഗം ചേരും. തല്‍ക്കാലം അയല്‍വാസികളുടെ സഹായത്താല്‍ മൃതദേഹം ശ്മശാനത്തിലേക്ക് തന്നെ കൊണ്ടുപോകാനും തീരുമാനമായതോടെയാണ് വൈകുന്നേരം റോഡ് ഉപരോധം അവസാനിപ്പിച്ചത്. രാത്രി എട്ടോടെ മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചു സംസ്കാരം നടത്തി. ലക്ഷ്മിയാണ് വെളുക്കന്‍െറ ഭാര്യ. മക്കള്‍: രതീഷ്, രഞ്ജിത്ത്, രാഗേഷ്, ലതിക, രേഷ്മ. മരുമകള്‍: അനിത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.