കല്‍പറ്റ: പാവപ്പെട്ടവരെ വിവിധമേഖലകളില്‍ സഹായിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനുമായി കല്‍പറ്റ ബ്ളോക് പഞ്ചായത്ത് ആവിഷ്കരിച്ച ‘അമൃതംഗമയ’ ജീവകാരുണ്യപദ്ധതി തുടങ്ങി. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. വ്യവസായപ്രമുഖരെയും ആശുപത്രികളെയും കൂട്ടിയിണക്കി അശരണര്‍ക്ക് സഹായമത്തെിക്കുന്നതാണ് പദ്ധതി. മനുഷ്യന്‍ പൂര്‍ണനാകുന്നത് മറ്റുള്ളവര്‍ക്കുവേണ്ടി സേവനം ചെയ്യുമ്പോഴാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് സമൂഹം നേരിടുന്ന ഏറ്റവുംവലിയ പ്രശ്നം ആരോഗ്യം സംബന്ധിച്ചാണ്. നാടിനാകെ മാതൃകയാണ് ഇത്തരമൊരു സംരംഭം. ഇതില്‍നിന്നുള്ള പ്രചോദനമുള്‍ക്കൊണ്ട് മറ്റു തദ്ദേശസ്ഥാപനങ്ങളും ഇത്തരം പദ്ധതികള്‍ നടപ്പാക്കണം. കാരുണ്യം തേടുന്നവരെ കണ്ടത്തൊനും അവര്‍ക്കു സഹായമത്തെിക്കാനും സമൂഹത്തില്‍ എല്ലാവരും തയാറാകണം. ആധുനിക ചികിത്സാസൗകര്യങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.ഐ. ഷാനവാസ് എം.പി മുഖ്യതിഥിയായിരുന്നു. നടി ശ്രിന്‍ധ അസബ് പങ്കെടുത്തു. നഗരസഭാ ചെയര്‍മാന്‍ പി.പി. ആലി, കല്‍പറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. അനില്‍കുമാര്‍, ഡോ. ആസാദ് മൂപ്പന്‍, കരീം തളിയപ്പാടത്ത്, ഡോ. കെ.പി. ഹുസൈന്‍, ജോയ് ആലുക്കാസ് ഗ്രൂപ് സി.ഇ.ഒ ജോസ്, മലബാര്‍ ഗോള്‍ഡ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ വീരാന്‍കുട്ടി, ഡോ. മുഹമ്മദ് മുസ്തഫ, ആശ ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ സി.പി. സാലി, നാസര്‍ ഫൈസി കൂടത്തായി, അബ്ദുല്‍ ഗഫൂര്‍ സഖാഫി. ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, സി.പി. പുഷ്പലത, റംല കുഞ്ഞാപ്പ, അനിത ഗോവിന്ദന്‍, റുഖിയ ടീച്ചര്‍, നസീര്‍ ആലക്കല്‍, എം.ആര്‍. ബാലകൃഷ്ണന്‍, ആയിഷ ഹനീഫ, സലീം മേമന, ഷംസുദ്ദീന്‍ അരപ്പറ്റ, വി.എ. മജീദ്, ഏച്ചോം ഗോപി എന്നിവര്‍ സംസാരിച്ചു. ‘അമൃതംഗമയ’യില്‍ നൂറുകണക്കിനാളുകളാണ് സഹായവാഗ്ദാനം നല്‍കിയത്. ചടങ്ങിനത്തെിയ നിരവധിപേര്‍ക്ക് വ്യവസായികള്‍ സഹായം നല്‍കി. നിരവധി പേരില്‍നിന്ന് അപേക്ഷയും സ്വീകരിച്ചിട്ടുണ്ട്. ചെലവേറിയ ചികിത്സയുള്ള 25 രോഗികള്‍ക്ക് സൗജന്യചികിത്സ ഡോ. ആസാദ് മൂപ്പന്‍ വാഗ്ദാനം ചെയ്തു. മലബാര്‍ ഗോള്‍ഡ് 20 വീടുകള്‍ക്ക് ധനസഹായം നല്‍കും. ജോയ് ആലുക്കാസ് ഗ്രൂപ് 15 പേര്‍ക്ക് വിവാഹ ധനസഹായം നല്‍കും. ഡോ. കെ.പി. ഹുസൈന്‍ 10 വീടുകള്‍ക്ക് ധനസഹായം ഏറ്റു. കല്‍പറ്റ ബ്ളോക് പഞ്ചായത്ത് തരിയോടുള്ള ഭൂമി 24 ആദിവാസി കുടുംബങ്ങള്‍ക്കായി വീടു നിര്‍മിക്കാന്‍ നല്‍കും. മെട്രോ ആശുപത്രി 10 ഹൃദ്രോഗികള്‍ക്ക് ചികിത്സാ ധനസഹായം നല്‍കും. ഇതിനുപുറമേ ഒരു പ്രമുഖ വ്യവസായി 50 ലക്ഷം രൂപ പാവങ്ങള്‍ക്ക് ഭൂമിവാങ്ങി നല്‍കാന്‍ വാഗ്ദാനം നല്‍കിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.