കിളിമാനൂർ: ചൊവ്വാഴ്‌ച രാത്രിയിലുണ്ടായ ശക്തമായ മഴയിലും ചുഴലിക്കാറ്റിലും മേഖലയിൽ കനത്ത നാശനഷ്ടം. നഗരൂർ, കിളിമാനൂർ, വെള്ളല്ലൂർ വില്ലേജുകളിലായി അമ്പതിലേറെ വീടുകൾ തകർന്നു. മിക്ക വീടുകളുടെയും മേൽക്കൂര കാറ്റിൽ പറന്നുപോയി. കൂറ്റൻ മരങ്ങൾ വൈദ്യുതി ലൈനുകളിലേക്ക് വീണ് 11 കെ.വി ഉൾപ്പെടെ ഇലക്ട്രിക് ലൈനുകൾ പൊട്ടുകയും നൂറോളം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീഴുകയും ചെയ്തു. വീടിൻെറ മുറ്റത്തും ഷെഡുകളിലുമായി നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ നശിച്ചു. നിരവധി ഫയർഫോഴ്സ് യൂനിറ്റുകളുടെ നേതൃത്വത്തിൽ കഴിഞ്ഞ രാത്രിയിൽ ആരംഭിച്ച രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. പലയിടത്തും ചൊവ്വാഴ്‌ച രാത്രിയിൽ പോയ വൈദ്യുതി ഇനിയും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. നഗരൂർ വില്ലേജിൽ 30, വെള്ളല്ലൂർ വില്ലേജിൽ 11, കിളിമാനൂരിൽ ഒമ്പതും വീടുകൾ തകർന്നതായാണ് പ്രാഥമികവിവരം. ചെങ്കിക്കുന്ന് ശ്രീശങ്കരത്തിൽ വേണു ജി പോറ്റിയുടെ വീടിന് മുകളിലേക്ക് മരം വീണ് മേൽക്കൂര തകരുകയും സോളാർ വാട്ടർ ഹീറ്റർ നശിക്കുകയും ചെയ്തു. കളിയിലിന് മുകളിൽ മരം വീണ് തകരുകയും അതിനുള്ളിൽ നിർത്തി ഇട്ടിരുന്ന കാർ തകരുകയും ചെയ്തു. പ്രേംശങ്കറിൻെറ അഭയാമൃതം വീട്, സരസ്വതിയുടെ ചരുവിള വീട് എന്നിവിടങ്ങളിലും മരം കടപുഴകി നാശനഷ്ടങ്ങളുണ്ടായി. കണ്ണയംകോട് സത്യഭാമയുടെ പുലർകാവ് വീടിൻെറ മേൽക്കൂര കാറ്റിൽ പറന്നുപോയി. കുന്നാട്ടുകോണം സുബൈറിൻെറ ജയാസ് വില്ലയുടെ അടുക്കള തകർന്നു. കേശവപുരം സി.എച്ച്.സിയുടെ ഒബ്സർവേഷൻ ബിൽഡിങ്ങിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു. സമീപത്തെ സുബ്രഹ്മണ്യ ക്ഷേത്രത്തിൻെറ ഷീറ്റ് മേഞ്ഞ മേൽക്കൂര പറന്നുപോയി. അടുത്തുള്ള നിരവധി വീടുകൾക്ക് കേടുപാടുണ്ടായി. നഗരൂരിൽ കായാട്ടുകോണം തണൽ വീട്ടിൽ രഘു, തേക്കിൻകാട് ആനത്തോട് വീട്ടിൽ സരള, തേക്കിൻകാട് സുമഭവനിൽ ബാലകൃഷ്ണൻ എന്നിവരുടെ വീടുകൾക്ക് മുകളിൽ മരങ്ങൾ വീണ് മേൽക്കൂര തകർന്നു. കായാട്ടുകോണം രഘുവിൻെറ പുരയിടത്തിലെ റബർ മരങ്ങൾ പിഴുത് വീണു. കുടവൂർകോണത്ത് സുരേഷിൻെറ സുരേഷ് ഭവൻെറ വീടിൻെറ മേൽക്കൂര കാറ്റിൽ പറന്നു. നഗരൂർ വലിയകാടിൽ 11 കെ.വി ലൈന്മുകളിൽ മരങ്ങൾ വീണ് ലൈൻ പൊട്ടി. മേലാംകോണത്ത് എ.എസ് മൻസിലിൽ ഷാഫി, മങ്ങാട് സെയ്ഫുദ്ദീൻ എന്നിവരുടെ നിരവധി വൃക്ഷങ്ങൾ കടപുഴകി. മാടപ്പാട്, കല്ലിങ്കൽ, വലിയ കാട്, പച്ചയിൽകാട്, ചെക്കാലകോണം, മുണ്ടയിൽകോണം പ്രദേശങ്ങളിൽ വ്യാപക കൃഷിനാശമുണ്ടായി. ശീമവിള യോഗീശ്വരൻ ക്ഷേത്രത്തിന് സമീപം ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു. മരങ്ങൾ റോഡിലേക്ക് പിഴുതുവീണ് ഗതാഗതം തടസ്സപ്പെട്ടു. കൃഷിയിടങ്ങളിലെ തെങ്ങ്, വാഴ, കമുക്, കുരുമുളക്, മരിച്ചീനി മുതലായവ പൂർണമായും നശിച്ചു. മഴയിലും കാറ്റിലും നിരവധിപേർ വീടുകളിൽ കുടുങ്ങി. ഫയർഫോഴ്െസത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചിത്രങ്ങളും കൂടുതൽ വാർത്തയും പിന്നാലെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.