കെ.എസ്.ആർ.ടി.സിയിലെ പിരിച്ചുവിടൽ: ഇന്നു മുതൽ അനിശ്ചിതകാല സത്യഗ്രഹം

തിരുവനന്തപുരം: വർക്ഷോപ്പുകളിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ ഭരണാനുകൂല സംഘടനകളടക്കം ഉൾപ്പെടുന്ന സംയുക്ത ട്രേഡ് യൂനിയൻ സമരസമിതി ഇന്നുമുതൽ ചീഫ് ഒാഫിസിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങും. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, ഷെഡ്യൂൾ വെട്ടിക്കുറച്ചത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം. പിരിച്ചുവിട്ടവരെ തിരിച്ചെടുത്തില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാനാണ് തീരുമാനം. കെ.എസ്.ആർ.ടി.ഇ.എ (സി.െഎ.ടി.യു), കെ.എസ്.ടി.ഡബ്ല്യു.യു (െഎ.എൻ.ടി.യു.സി), കെ.എസ്.ടി.ഇ.യു (എ.െഎ.ടി.യു.സി) കെ.എസ്.ടി.ഡി.യു എന്നീ സംഘടനകളാണ് സംയുക്ത സമരസമിതിയിൽ. മെക്കാനിക്കല്‍ വിഭാഗത്തിലെ ബ്ലാക്ക് സ്മിത്ത്, അപ്‌ഹോഴ്സ്റ്റര്‍, പെയിൻറര്‍ എന്നിങ്ങനെ എംപാനൽ വിഭാഗത്തിലെ 250 ഒാളം പേരെയാണ് ഒന്നുമുതൽ ജോലിയിൽനിന്ന് മാറ്റി നിർത്തിയത്. താൽക്കാലിക ജീവനക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ സ്ഥിരജീവനക്കാരുടെ യൂനിയനുകൾക്ക് അവകാശമില്ലെന്നാണ് സി.എം.ഡി ടോമിൻ ജെ. തച്ചങ്കരിയുടെ നിലപാട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.