തിരുവനന്തപുരം: ജില്ലയിൽ നിന്ന് പ്രളയബാധിതമേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി പോയവർക്ക് പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടായാൽ ഉടൻ അടുത്തുള്ള സർക്കാർ ആരോഗ്യകേന്ദ്രത്തിൽ എത്തി ചികിത്സ തേടണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. പി.പി. പ്രീത അറിയിച്ചു. ശുചീകരണത്തിൽ ഏർപ്പെടുന്നവർ എലിപ്പനി പ്രതിരോധ മരുന്ന് നിർബന്ധമായും കഴിക്കണം. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ നാലുമുതൽ 20 ദിവസത്തിനകം രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. എലി, പൂച്ച കന്നുകാലികൾ തുടങ്ങിയവയുടെ വിസർജ്യം വലിയതോതിൽ വെള്ളത്തിൽ കലർന്നിട്ടുള്ളതിനാൽ എലിപ്പനി സാധ്യത വളരെ കൂടുതലാണ്. മറ്റ് ജില്ലകളിൽ ശുചീകരണപ്രവർത്തനങ്ങൾക്ക് പോകുന്നവർക്ക് ടെറ്റനസ് ഇൻജക്ഷൻ എടുക്കാനും ഡോക്‌സിസൈക്ലിൻ ഗുളികകൾ ലഭ്യമാക്കാനുമുള്ള സൗകര്യം ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങൾക്ക് പോകുന്നവർക്കുവേണ്ട ആരോഗ്യ മുൻകരുതലെടുക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.