യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: കോട്ടയത്തെ കൊലപാതകം തടയുന്നതില്‍ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടതായും അതിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിൽ സംസ്ഥാന പ്രസിഡൻറ് ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് ആര്‍.ഒ അരുണ്‍, ആറ്റിങ്ങല്‍ പാര്‍ലമെൻറ് സെക്രട്ടറി ഹാഷിം റഷീദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉച്ചക്ക് 12 ഒാടെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ആരംഭിച്ച പ്രകടനം സെക്രേട്ടറിയറ്റിന് മുന്നിൽ സ്ഥാപിച്ച പൊലീസ് ബാരിക്കേഡ് തകർത്ത് മുന്നേറിയതോടെയാണ് സംഘർഷത്തിന് തുടക്കമായത്. പൊലീസുകാരുടെ കൈവശമുണ്ടായിരുന്ന ഷീൽഡുകൾ പിടിച്ചുവാങ്ങാൻ പ്രവർത്തകർ ശ്രമിച്ചു. സെക്രേട്ടറിയറ്റിന് സമീപത്ത് സ്ഥാപിച്ചിരുന്ന സർക്കാറിെൻറ രണ്ടാംവാർഷികത്തോടനുബന്ധിച്ച ബോർഡുകളും പ്രവർത്തകർ നശിപ്പിച്ചു. സമരം അക്രമത്തിലേക്ക് വഴിമാറുമെന്ന് വ്യക്തമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്ന് ജലപീരങ്കി പ്രയോഗിച്ചതുമായി ബന്ധപ്പെട്ട് പ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ വാഗ്വാദവുമുണ്ടായി. ഇതിനിടയിൽ ചില പ്രവർത്തകർക്ക് ലാത്തിയടിയേറ്റതായും അവർ പരാതിപ്പെട്ടു. തുടർന്ന് യൂത്ത്കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചശേഷം റോഡ് ഉപരോധിച്ചു. അവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. മാര്‍ച്ച് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഒരു വീട്ടില്‍ ഒരു വിധവ എന്ന പദ്ധതിക്ക് എല്‍.ഡി.എഫ് സര്‍ക്കാറിെൻറ രണ്ടാം വാര്‍ഷികത്തില്‍ തുടക്കം കുറിച്ചിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. പൊലീസിനെ നിയന്ത്രിക്കാന്‍ സാധിക്കാത്ത മുഖ്യമന്ത്രി ആഭ്യന്തരപദം ഒഴിയുന്നതുവരെ യൂത്ത് കോണ്‍ഗ്രസ് സമരം തുടരുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.