പത്തനാപുരം: െബവ്കോ ഔട്ട്ലെറ്റ് മാറ്റുന്ന കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ലെങ്കിലും മാറ്റണമെന്ന നിലപാടിൽ സി.പി.എം ഉറച്ചുനില്‍ക്കുന്നു. യു.ഡി.എഫ് ഇതിനോട് യോജിക്കുെന്നങ്കിലും ഇക്കാര്യത്തിൽ സി.പി.ഐ ഇടഞ്ഞു നില്‍ക്കുകയാണ്. അതിനിടെ വിഷയത്തില്‍ തീരുമാനമെടുക്കാൻ വിളക്കുടി പഞ്ചായത്തിെൻറ അടിയന്തര കമ്മിറ്റി 29ന് ചേരും. തലവൂര്‍ പഞ്ചായത്തിലെ പനമ്പറ്റ കുരിശുംമൂട് ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റ് കുന്നിക്കോട്ടേക്ക് കൊണ്ടുവരാന്‍ ശ്രമം നടക്കുന്നതിെൻറ പേരിലായിരുന്നു എല്‍.ഡി.എഫിൽ ആഭ്യന്തരകലഹം രൂക്ഷമായത്. മാര്‍ക്കറ്റിലെ പഞ്ചായത്ത് കെട്ടിടത്തിലേക്ക് ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റുന്നത് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞദിവസം ചേർന്ന എല്‍.എഡി.എഫ് യോഗത്തില്‍ സി.പി.എം, സി.പി.ഐ അംഗങ്ങള്‍ ഇതിനെച്ചൊല്ലി വാക്കേറ്റമുണ്ടായിരുന്നു. പൊലീസ് സ്റ്റേഷന് പിന്നിലായി ചന്തയുടെ ഭാഗമായ കെട്ടിടമാണ് െബവ്കോക്ക് നല്‍കാന്‍ ശ്രമിക്കുന്നത്. സ്റ്റേഷന്‍ മുമ്പുള്ള വൈദ്യുതി ട്രാന്സ്ഫോര്മറിെൻറ സമീപത്ത് കൂടി പുതിയ വഴി നിർമിച്ച് ചന്തയിലേക്ക് എത്താന്‍ കഴിയുമെന്നും അത് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കില്ലെന്നും സി.പി.എം ചൂണ്ടിക്കാട്ടുന്നു. നിര്‍ദിഷ്ട വഴിയില്‍നിന്ന് 50 മീറ്ററോളം മാറിയാണ് ചന്തയിലേക്കുള്ള പ്രധാന പ്രവേശനകവാടം. പുതിയ വഴി നിർമിച്ച് കഴിഞ്ഞാല്‍ ചന്തയിലേക്ക് എത്തുന്നവര്‍ക്ക് ഒരു ബുദ്ധിമുട്ടും ബിവറേജസ് മൂലമുണ്ടാകില്ലെന്നും അവർ പറയുന്നു. ചന്തക്ക് സമീപം െപാലീസ് സ്റ്റേഷന്‍ കൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ മദ്യശാല ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കുമെന്ന ധാരണ വേണ്ടെന്നും അനുകൂല നിലപാടുകാര്‍ പറയുന്നു. 29ന് ചേരുന്ന യോഗത്തിനു ശേഷം സര്‍വകക്ഷിയോഗം ചേരാനും ആലോചനയുണ്ട്. ചന്തക്കുള്ളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടത്തിലേക്ക് മദ്യശാല വന്നാല്‍ വാടക, തൊഴില്‍നികുതി ഇനങ്ങളില്‍ പഞ്ചായത്തിന് വലിയ വരുമാനം ലഭിക്കുമെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ പ്രതീക്ഷ. അതേസമയം, പഞ്ചായത്തിെൻറ നിയന്ത്രണത്തിലുള്ള മത്സ്യമാര്‍ക്കറ്റില്‍ ബിവറേജസ് ഒൗട്ട്ലെറ്റ് വരാന്‍ അനുവദിക്കില്ലെന്നും എന്തു വിലകൊടുത്തും അതു തടയുമെന്നുമാണ് എല്‍.ഡി.എഫ് യോഗത്തില്‍ സി.പി.ഐ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.