20 വാർഡുകളിലെ കെട്ടിടനിർമാണം; എയർപോർട്ട്​ എൻ.ഒ.സിയിൽ ഇളവ്​ വേണമെന്ന ആവശ്യം ശക്തമാകുന്നു

തീരദേശത്തെ വാർഡുകളെയാണ് ഇത് രൂക്ഷമായി ബാധിച്ചിരിക്കുന്നത്, ഈ സാങ്കേതിക പ്രശ്‌നം കാരണം പലർക്കും വീടുപണി തുടങ്ങാനാവാത്ത സ്ഥിതിയാണ്. തിരുവനന്തപുരം: നഗരത്തിൽ തീരത്തോട് ചേർന്ന 20 വാർഡുകളിൽ കെട്ടിടനിർമാണത്തിന് വിമാനത്താവള അതോറിറ്റിയുടെ അനുമതിവേണമെന്ന നിബന്ധനയിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇരുപതിലേറെ വാർഡുകളിലെ എല്ലാ നിർമാണ പ്രവർത്തനങ്ങൾക്കും വിമാനത്താവള അതോറിറ്റിയുടെ അനുമതി വാങ്ങണമെന്നാണ് തദ്ദേശഭരണ വകുപ്പ് ഉത്തരവിറക്കിയത്. സർക്കാർ പദ്ധതി പ്രകാരം നിർമിക്കുന്ന വീടുകളെയും ഒറ്റനില കെട്ടിടങ്ങളെയും ഈ നിയമത്തിൽനിന്ന് ഒഴിവാക്കണമെന്നും കൗൺസിലർമാരും വിവിധ സംഘടനകളും ആവശ്യപ്പെടുന്നു. വിമാനത്താവള അതോറ്റിയുടെ എൻ.ഒ.സിക്ക് കടൽ നിരപ്പിൽനിന്നുള്ള അളവെടുത്ത് നൽകണം. ഇതിനായി 5000 രൂപവരെ അധികം ചെലവിടണം. എൻ.ഒ.സി വാങ്ങിനൽകാമെന്ന പേരിൽ ഇടനിലക്കാരും രംഗത്തെത്തിയിട്ടുണ്ട്. തീരദേശത്തെ വാർഡുകളെയാണ് ഇത് രൂക്ഷമായി ബാധിച്ചിരിക്കുന്നത്. സർക്കാർ പദ്ധതികൾ പ്രകാരം നിരവധി പേർക്ക് വീടുവെക്കാനുള്ള പണം അനുവദിച്ചുകഴിഞ്ഞു. എന്നാൽ, ഈ സാങ്കേതിക പ്രശ്‌നം കാരണം വീടുപണി തുടങ്ങാനാവാത്ത സ്ഥിതിയാണ്. ഒന്നരയും രണ്ട് സ​െൻറിലും 600 ചതുരശ്രയടിയിൽ കുറഞ്ഞ വീടാണ് പദ്ധതി പ്രകാരം വെക്കുന്നത്. ഈ സമ്പാത്തികവർഷത്തിൽ തന്നെ ആദ്യഗഡു വാങ്ങി പണിതുടങ്ങാൻ കാത്തിരുന്നവരാണ് ഇപ്പോൾ ബുദ്ധിമുട്ടിലായിരിക്കുന്നത്. വിമാനത്താവള അതോറിറ്റിയുടെ മാപ്പിലെ റെഡ് സോണിലെ രണ്ടുനിലവരെയുള്ള ഏകവാസ കെട്ടിടങ്ങൾക്ക് ഇളവനുവദിക്കാമെന്ന് കോർപറേഷൻ അധികൃതരും ചൂണ്ടിക്കാട്ടുന്നു. സർക്കാർ ഇടപെട്ട് ഈ വിഷയത്തിൽ പരിഹാരമുണ്ടാക്കണമെന്നാണ് കൗൺസിലർമാരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് വിമാനത്താവള അധികൃതരുമായും കോർപറേഷനുമായി നിരവധി ചർച്ചകൾ നടത്തിയിരുന്നു. കടൽ നിരപ്പ് എടുത്തുനൽകുന്നത് ആരെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. മുമ്പ് പൊതുമരാമത്ത് വകുപ്പിൽനിന്നാണ് ഈ സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. എന്നാൽ, ഇപ്പോൾ സ്വകാര്യ സർവേയറാണ് ഇത് ചെയ്യേണ്ടത്. എന്നാൽ, പല സർവേയർമാരും നൽകിയ സർട്ടിഫിക്കറ്റ് വിമാനത്താവള അധികൃതർ നിഷേധിക്കുകയാണെന്നും ആരോപണമുണ്ട്. ഏകവാസ ഗൃഹങ്ങളെ അനുമതിയിൽനിന്ന് ഒഴിവാക്കുന്നതിനൊപ്പം കോർപറേഷൻ നേരിട്ട് കടൽനിരപ്പ് രേഖപ്പെടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഒറ്റനില കെട്ടിടങ്ങൾക്ക് എൻ.ഒ.സി ഇല്ലാതെ അനുമതി നൽകാൻ കോർപറേഷന് അധികാരം ഉണ്ടായിരുന്നതാണ്. അതാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.