പരിശോധനകൾ ഫലം കാണുന്നില്ല സംസാഥാനത്തെത്തുന്നത്​ വിഷമീനുകൾ

വലിയതുറ: അതിര്‍ത്തി കടന്ന് എത്തുന്ന മത്സ്യങ്ങളില്‍ അമിതമായ രീതിയില്‍ രാസവസ്തുക്കള്‍. മത്സ്യങ്ങളിലെ വിഷാംശം കണ്ടെത്തുന്നതിനായി ഫിഷറീസ് വകുപ്പി​െൻറ സിഫ്ടെസ്റ്റും ഫലം കാണുന്നില്ല. വികസിപ്പിച്ചെടുത്ത സ്ട്രിപ്പുകള്‍ മത്സ്യത്തി​െൻറ പുറത്ത് ഉരസിയ ശേഷം പ്രത്യേക ലായനി പുരട്ടി മായം കലര്‍ന്നിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ കഴിയും. മായം കലര്‍ന്നിട്ടുണ്ടെങ്കില്‍ സ്ട്രിപ്പില്‍ നിറ വ്യത്യാസം ഉണ്ടാകും. സംസ്ഥാനത്തെ എല്ലാ മത്സ്യ മാര്‍ക്കറ്റുകളിലും ഭക്ഷ്യ സുരക്ഷ വകുപ്പുമായി സഹകരിച്ച് ഫിഷറീസ് വകുപ്പ് പരിശോധന നടത്തുമെന്ന് ഫിഷറീസ് മന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ മത്സ്യങ്ങള്‍ എത്തുന്ന മൊത്ത വിതരണ മാര്‍ക്കറ്റുകളില്‍ അർധരാത്രിയിലും പുലർച്ചയും ഇത്തരം പരിശോധന പ്രയോഗികമെല്ലന്ന് ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു. ഇത്തരം മാര്‍ക്കറ്റുകളില്‍നിന്നും ചെറുകച്ചവടത്തിനായി മത്സ്യങ്ങള്‍ എടുത്ത് രാവിലെ മുതല്‍ വൈകീട്ടു വരെ വഴിയോര കച്ചവടം നടത്തുന്ന സാധാരണ കച്ചവടക്കാരെ പിടികൂടാന്‍ മാത്രമേ സിഫ്ടെസ്റ്റിലൂടെ കഴിയൂ. രാസവസ്തുക്കള്‍ ചേര്‍ന്ന മത്സ്യങ്ങള്‍ ജില്ലയില്‍ പ്രവേശിക്കാതിരിക്കണമെങ്കില്‍ ചെക് പോസ്റ്റുകളില്‍ സിഫ്ടെസ്റ്റ് പരിശോധന നടത്താനുള്ള സംവിധാനം ഒരുക്കണം. അതിനുളള സംവിധാനങ്ങള്‍ സംസ്ഥാനത്തെ ഒരു ചെക്പോസ്റ്റിലും ഇല്ല. കഴിഞ്ഞ ദിവസം നഗരത്തിലെ പ്രധാന മത്സ്യ ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ എത്തിയ ലോഡ് കണക്കിന് ചൂരയും നെയ്മീനും ദിവസങ്ങള്‍ പഴക്കമുള്ളതും രാസവസ്തുക്കള്‍ ചേര്‍ത്തിരുന്നവയുമാണ്. തമിഴ്നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി, കുളച്ചല്‍, മുട്ടം തുടങ്ങിയ ഹാര്‍ബറുകളെയാണ് ഇപ്പോള്‍ മത്സ്യങ്ങള്‍ക്കായി ആശ്രയിക്കുന്നത്. ദിവസങ്ങളോളം കടലില്‍ കിടക്കുന്നതിനാല്‍ ബോട്ടുകാര്‍ പിടികൂടുന്ന മത്സ്യങ്ങളില്‍ കടലില്‍ െവച്ചുതന്നെ അമോണിയ ചേര്‍ത്ത ഐസ് ഇടാറാണ് പതിവ്. ചീയാതിരിക്കാന്‍ സോഡിയം ബെന്‍സോയിറ്റ് എന്ന രാസവസ്തുവും കടല്‍ മണലും കൂട്ടിക്കുഴച്ച് വീണ്ടും മത്സ്യങ്ങളുടെ പുറത്ത് വിതറുന്നതോടെ ഇവ കൂടുതല്‍ വിഷരഹിതമായി മാറുന്ന അവസ്ഥയാണ്. ഓണ്‍ലൈന്‍ വിപണനരംഗം വഴി വിതരണം ചെയ്യുന്നതിൽ അധികവും ഇത്തരം മത്സ്യങ്ങളാെണന്ന് മൊത്തവിതരണക്കാര്‍ പറയുന്നു. ഓണ്‍ലൈന്‍ വിതരണക്കാര്‍ മത്സ്യങ്ങള്‍ മൊത്തമായി എടുക്കുന്നതും ഇവരുടെ പക്കല്‍നിന്നാണ്. ജില്ലയുടെ തീരങ്ങളില്‍നിന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പിടികൂടുന്ന നെയ്മീന്‍ കിലോക്ക് 600 രൂപ കൊടുക്കേണ്ടി വരുമ്പോള്‍ മൊത്തവിതരണ കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ വിപണിയിലും കിലോക്ക് 400 മുതല്‍ 450 വരെയേ വിലയുള്ളൂ. മറൈന്‍ ഫിഷിങ് റെഗുലേഷന്‍ ആക്ട് പ്രകാരം നിരോധിച്ച പെലാജിക് ട്രോള്‍ നെറ്റ്, മിഡ്വാട്ടര്‍ ട്രോൾ നെറ്റ് പോലുള്ള വലകള്‍ ഉപയോഗിച്ച് ഇതരസംസ്ഥാന ബോട്ടുകാര്‍ കടലില്‍നിന്നും കൂട്ടത്തോടെ മത്സ്യക്കുഞ്ഞുങ്ങളെ വാരിപ്പോയതും പരമ്പരാഗത രീതിയിലുള്ള മത്സ്യബന്ധനരീതികള്‍ അന്യമാകുന്നതും കാരണമാണ് ജില്ലയുടെ തീരത്ത് മത്സ്യം കിട്ടാതെ വന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.