അത്യാസന്ന നിലയിലുള്ള രോഗിയെ വഴിയിലുപേക്ഷിച്ച് ആംബുലന്‍സ്​ ജീവനക്കാര്‍ കടന്നു; ആശുപത്രി അധികൃതര്‍ പരാതി നല്‍കി

തിരുവനന്തപുരം: അത്യാസന്നനിലയിലുള്ള രോഗിയെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിന് മുന്നിലെ വരാന്തയില്‍ ഉപേക്ഷിച്ച് കടന്ന ആംബുലന്‍ ജീവനക്കാര്‍ക്കെതിരെ ആശുപത്രി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐ.സി.യുവിന് മുന്നിലാണ് രോഗിയെ ഉപേക്ഷിച്ച് ആംബുലന്‍സ് ജീവനക്കാര്‍ കടന്നുകളഞ്ഞത്. കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍നിന്നാണ് രോഗിയെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. രോഗിയെ സ്വകാര്യ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്ക് അയക്കുകയായിരുന്നു. രോഗിയുടെ കൂടെ ഒരാളുമായാണ് ഇവര്‍ മെഡിക്കൽ കോളജിലെത്തിയത്. മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗത്തില്‍ രോഗിയെ ഇറക്കിയശേഷം കൂടെവന്നയാളോട് ഒ.പി ടിക്കറ്റ് എടുത്തുവരാന്‍ പറഞ്ഞ ആംബുലന്‍സ് ജീവനക്കാര്‍ രോഗിയെ മെഡിക്കല്‍ ഐ.സി.യുവിന് മുന്നില്‍ കിടത്തിയിട്ട് കടന്നുകളയുകയായിരുന്നു. ഐ.സി.യുവിന് മുന്നില്‍ കുറേനേരമായി ആരുമില്ലാതെ രോഗി കിടക്കുന്നത് കണ്ട ജീവനക്കാര്‍ രോഗിയെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. രോഗിയുടെ കൈവശം ചികിത്സ വിശദാംശങ്ങളോ റഫറന്‍സ് ലെറ്ററോ ഇല്ലായിരുന്നു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ അത്യാഹിതവിഭാഗത്തില്‍ അന്വേഷിച്ചപ്പോഴാണ് ഇയാളുടെ ബന്ധുവിനെ കണ്ടെത്തിയത്. ഇതിനെതുടര്‍ന്ന് രോഗിയുടെ ജീവന്‍വെച്ച് പന്താടിയ ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളജ് പൊലീസിന് പരാതി നല്‍കി. രോഗി ഇപ്പോൾ മെഡിക്കൽ ഐ.സി.യുവിൽ ചികിത്സയിലാണ്. മറ്റ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ കഴിയുന്ന രോഗികളെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്ത് വരുമ്പോൾ മെഡിക്കൽ കോളജ് ഐ.സി.യുവിൽ വ​െൻറിലേറ്റർ ഒഴിവുണ്ടോ എന്ന് അന്വേഷിക്കണമെന്ന് സൂപ്രണ്ട് അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.