കോയിക്കൽ കൊട്ടാരം പുനരുദ്ധരിക്കാനുള്ള തീരുമാനവുമായി ദേവസ്വം ബോർഡ്

ആറ്റിങ്ങൽ: കൊല്ലമ്പുഴ കോയിക്കല്‍ കൊട്ടാരക്കെട്ടുകള്‍ പുനരുദ്ധാരണം നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. കൊട്ടാരക്കെട്ടുകളുടെ മുഖമണ്ഡപമുൾപ്പെടെയുള്ളവയും ചരിത്രസ്മാരകങ്ങളും തകർച്ച നേരിടുന്ന പശ്ചാത്തലത്തിലാണ് കൊട്ടാരം അറ്റകുറ്റപ്പണി തീർത്ത് നവീകരിക്കാനുള്ള തീരുമാനം. ദേവസ്വം ബോര്‍ഡിെൻറ അധീനതയിലുള്ള ആറ് ഏക്കർ ചുറ്റളവിലുള്ള കൊട്ടാര കെട്ടിടങ്ങളാണ് ചുമരുകൾ ഇടിഞ്ഞും മേൽക്കൂരകൾ തകർന്നും തടിയിലുള്ള വലിയതൂണുകൾക്ക്‌ കേടുപാടും വന്ന് നശിക്കുന്നത്. കോയിക്കൽ കൊട്ടാരത്തിെൻറ ഇപ്പോഴത്തെ അവസ്ഥ നേരിട്ട് മനസ്സിലാക്കി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി അടിയന്തരനടപടി സ്വീകരിക്കാൻ ദേവസ്വം ബോർഡ് തീരുമാനിക്കുകയായിരുന്നു. കൊട്ടാരവും പരിസരത്തെ വിഷ്ണു-ദേവീക്ഷേത്രങ്ങളും കൊട്ടാരക്കെട്ടിനുള്ളിലെ പള്ളിയറ ഭഗവതി ക്ഷേത്രവും ക്ഷേത്ര കലാപീഠവുമൊക്കെ ദേവസ്വം പ്രസിഡൻറ്് എ. പത്മകുമാറും ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസും സന്ദർശിച്ചു. കൊട്ടാരം പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ, ദേവസ്വം ക്ഷേത്രം ഭാരവാഹികൾ, സംരക്ഷണസമിതി പ്രതിനിധികൾ, ഗ്രന്ഥശാല പ്രവർത്തകർ, നാട്ടുകാർ എന്നിവരുമായി വിശദമായ ചർച്ചയും നടന്നു. കൊട്ടാരം പുനരുദ്ധാരണം നടത്തി സംരക്ഷിക്കണമെന്ന ചർച്ചയിലെ ആവശ്യം അംഗീകരിച്ച് ബോർഡ് തീരുമാനം പ്രസിഡൻറ് എ. പത്മകുമാർതന്നെ യോഗത്തിൽ വ്യക്തമാക്കി. കൊട്ടാരത്തിെൻറ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആറു മാസത്തിനകം പൂർത്തിയാക്കും. നിർമാണപ്രവർത്തനങ്ങളുടെ ചുമതല വാസ്തുകലാ വിദ്യാപീഠത്തിനെ ഏൽപിക്കും. കൊട്ടാരത്തിെൻറ നവീകരണജോലി പൂർത്തിയായാൽ ഉടൻ കൊട്ടാരകെട്ടിടത്തിൽ ക്ഷേത്ര കലാവിദ്യാപീഠം അല്ലെങ്കിൽ താന്ത്രിക വിദ്യാപീഠം അതുമല്ലെങ്കിൽ അനുയോജ്യമായ പദ്ധതി ആരംഭിക്കുമെന്ന് പ്രസിഡൻറ് പറഞ്ഞു. ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ ജി. വിജയകുമാർ, ദേവസ്വം സാംസ്കാരിക പുരാവസ്തു വിഭാഗം ഡയറക്ടർ, ദേവസ്വം അസിസ്റ്റൻറ് കമീഷണർ, ഗ്രൂപ് ഓഫിസർ, ദേവസ്വം പി.ആർ.ഒ സുനിൽ അരുമാനൂർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. തിരുവിതാംകൂര്‍ രാജവംശത്തിെൻറ അമ്മവീടെന്നനിലയില്‍ കേരളചരിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട് ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരത്തിന്. കേരളീയ വാസ്തുശിൽപ മാതൃകയില്‍ കല്ലും മരവും ഉപയോഗിച്ചാണ് കൊട്ടാരത്തിെൻറ നിര്‍മാണം. കൊട്ടാരക്കെട്ടുകള്‍ തനിമ ചോരാതെ സംരക്ഷിക്കണമെന്ന ആവശ്യത്തിനാണ് ദേവസ്വം ബോർഡ് ഇടപെടലിലൂടെ പരിഹാരമാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.