തിരുവനന്തപുരം: പട്ടികജാതി-വർഗ വികസന കോർപറേഷന്‍ വായ്പാ പദ്ധതികളുടെ മാനദണ്ഡങ്ങളും നിബന്ധനകളും പരിഷ്‌കരിച്ചു. പട്ടികവിഭാഗ യുവസംരംഭകരുടെ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകത്വം വളര്‍ത്തുന്നതിനും 50 ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന സ്റ്റാര്‍ട്ടപ് വായ്പാ പദ്ധതിയാണ് പ്രധാനം. 30 സെൻറ് കൃഷിഭൂമി വാങ്ങാന്‍ അഞ്ചു ലക്ഷം രൂപ വരെ പദ്ധതി തുകയുള്ള കൃഷിഭൂമി വായ്പാ പദ്ധതി ആരംഭിക്കും. മള്‍ട്ടി പര്‍പ്പസ് യൂനിറ്റ് വായ്പ 10 ലക്ഷത്തിൽനിന്ന് 50 ലക്ഷം രൂപയായി വർധിപ്പിക്കും. വസ്തു ജാമ്യത്തിന് പകരം വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ രണ്ടും കൂടിയോ സ്വീകരിക്കും. ബെനിഫിഷ്യറി ഓറിയൻറഡ് പദ്ധതിയുടെ തുക രണ്ടുലക്ഷം രൂപയില്‍നിന്ന് മൂന്നു ലക്ഷം രൂപയും വിവാഹ വായ്പാ തുക രണ്ടു ലക്ഷത്തില്‍നിന്ന് 2.5 ലക്ഷം രൂപയും കുടുംബ വാര്‍ഷിക വരുമാന പദ്ധതി രണ്ടു ലക്ഷം രൂപയില്‍നിന്ന് മൂന്നു ലക്ഷം രൂപയായും വർധിപ്പിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ വ്യക്തിഗത വായ്പാപദ്ധതിയുടെ തുക ഒരു ലക്ഷം രൂപയില്‍നിന്ന് രണ്ടു ലക്ഷം രൂപയായി വര്‍ധിപ്പിക്കുകയും കുടുംബ വാര്‍ഷിക വരുമാന പരിധി ഒഴിവാക്കുകയും ചെയ്യും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഇരുചക്ര വാഹന വായ്പാ പദ്ധതിയുടെ തുക അമ്പതിനായിരത്തില്‍നിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. വായ്പാ തുക അഞ്ചു ലക്ഷത്തിൽനിന്ന് ഏഴു ലക്ഷം രൂപയായി കൂട്ടി. വായ്പാ പലിശ നിരക്ക് എട്ടു ശതമാനത്തില്‍നിന്ന് ഏഴു ശതമാനമായി കുറച്ചു. ഓട്ടോ, ടാക്‌സി കാര്‍, ഗുഡ്‌സ് കാരിയര്‍ ഉള്‍പ്പെടെയുള്ളവ വാങ്ങാനും വായ്പ നല്‍കും. പദ്ധതി തുക 2.25 ലക്ഷം രൂപയില്‍നിന്ന് പരമാവധി 10 ലക്ഷം രൂപയാക്കി. പ്രഫഷനല്‍ യോഗ്യതയുള്ളവര്‍ക്ക് പ്രാക്ടീസ് ചെയ്യുന്നതിന് നല്‍കുന്ന വായ്പത്തുക 1.50 ലക്ഷത്തില്‍നിന്ന് മൂന്നു ലക്ഷം രൂപയായി വർധിപ്പിക്കും. പട്ടികജാതിയില്‍പ്പെട്ട കുറഞ്ഞ വരുമാനക്കാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമായി പരമാവധി അഞ്ചു ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പുതിയ ഭവന പുനരുദ്ധാരണ വായ്പാ പദ്ധതിയും ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.