വിതുര: നെയ്യാറ്റിൻകര രൂപതക്ക് കീഴിലെ വിശ്വാസികളുടെ തീർഥാടന കേന്ദ്രമായിരുന്ന ബോണക്കാട് കുരിശുമല വിവാദകേന്ദ്രമായി മാറിയത് കഴിഞ്ഞ ആഗസ്റ്റ് മുതൽ. വനംവകുപ്പിെൻറ ഉടമസ്ഥതയിലുള്ള പ്രദേശത്ത് ആറ് കോൺക്രീറ്റ് കുരിശുകൾ വിശ്വാസികൾ സ്ഥാപിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ആഗസ്റ്റ് 12ന് മൂന്ന് കുരിശുകൾ വനംവകുപ്പ് പൊളിച്ചുനീക്കി. വിവരമറിഞ്ഞെത്തിയ വിശ്വാസികൾ പ്രതിഷേധിച്ചതോടെ വനംവകുപ്പ് പിന്മാറി. എന്നാൽ, ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ബാക്കി കുരിശുകളും അൾത്താരയും തകർക്കപ്പെട്ടു. ഇതേ തുടർന്ന് രൂപതയുടെ നേതൃത്വത്തിൽ വിതുര വനം സെക്ഷൻ ഒാഫിസിന് മുന്നിൽ രാപ്പകൽ സത്യഗ്രഹം ആരംഭിച്ചു. ചർച്ചകൾക്ക് അവസരമൊരുങ്ങിയതോടെ സമരം പിൻവലിച്ചു. 29ന് വനംമന്ത്രിയുമായി നടന്ന ചർച്ചയെ തുടർന്ന് 31ന് കുരിശുമലയിൽ 10 അടി ഉയരമുള്ള മരക്കുരിശ് ഉയർന്നു. എന്നാൽ, നവംബർ 26ന് ഇത് തകർക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഇടിമിന്നലിൽ തകർന്നുവെന്നാണ് അധികൃതർ പരിശോധന നടത്തി തീർപ്പ് കൽപിച്ചത്. എന്നാൽ, സ്ഫോടനത്തിൽ തകർത്തുവെന്നാരോപിച്ച് അതിരൂപത നിരവധി സമര പരിപാടികൾ നടത്തി. ഏറ്റവുമൊടുവിൽ വെള്ളിയാഴ്ച കുരിശുമായി മലയിലേക്ക് പോകാനുള്ള ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.