കൊല്ലം: കേരളത്തിലെ മാധ്യമങ്ങൾ പോസിറ്റീവ് വാർത്തകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വിദേശത്ത് നിന്നെത്തിയ മലയാളി മാധ്യമ പ്രവർത്തകർ. അഴിമതിയും മറ്റും തുറന്നുകാട്ടുന്നത് നിഷേധാത്മക നിലപാടല്ലെന്ന് തദ്ദേശീയ മാധ്യമ പ്രതിനിധികൾ. ആഗോള കേരളീയ മാധ്യമ സംഗമത്തിെൻറ ഭാഗമായി കൊല്ലം പ്രസ്ക്ലബിൽ സംഘടിപ്പിച്ച ആശയവിനിമയ പരിപാടിയിലാണ് വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ള മലയാളി മാധ്യമപ്രവർത്തകരും നാട്ടിലെ മാധ്യമ പ്രതിനിധികളും സംവദിച്ചത്. ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ആശ്വാസപ്രവർത്തനത്തിന് സാഹചര്യം ഒരുക്കുംവിധം വാർത്തകൾ നൽകുന്നതാണ് ഉചിതമെന്ന് അഭിപ്രായമുയർന്നു. ഓഖി ദുരന്തവേളയിൽ മാധ്യമങ്ങൾ സ്വീകരിച്ച നിലപാട് തിരുത്തപ്പെടേണ്ടതാണെന്ന് ദൂരദർശൻ മുൻ ഡയറക്ടർ കെ. കുഞ്ഞിക്കണ്ണൻ പറഞ്ഞു. മെഡിക്കൽ ജേണലിസം പോലെ ജനോപകാരപ്രദമായ മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന അഭിപ്രായമാണ് ഇന്ത്യൻ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡൻറ് മധു കൊട്ടാരക്കര പങ്കിട്ടത്. പരസ്പര ആശയവിനിമയത്തിെൻറ സാധ്യതകൾ തുറക്കുന്ന മാധ്യമശൃംഖല രൂപവത്കരിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കണമെന്ന് ആസ്േട്രലിയയിൽ പ്രവർത്തിക്കുന്ന തിരുവല്ലം ഭാസി ഓർമിപ്പിച്ചു. സിറാജ് യു.എ.ഇ എഡിറ്റർ ഇൻ ചാർജ് കെ.എം. അബ്ബാസ് വിദേശ മലയാളികൾക്ക് നാട്ടിലെ വിവാദങ്ങളല്ല സംഭവങ്ങളറിയാനാണ് താൽപര്യം കൂടുതലെന്ന് വ്യക്തമാക്കി. വിവേചനബുദ്ധിയോടെയുള്ള മാധ്യമപ്രവർത്തനമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് റീഡേഴ്സ് ഡൈജസ്റ്റ് മുൻ എഡിറ്റർ മോഹൻ ശിവാനന്ദ് പറഞ്ഞു. നിസ്സാരസംഭവങ്ങൾ പർവതീകരിക്കുന്ന രീതിയോട് മിക്കവരും വിയോജിച്ചു. എന്നാൽ, വാർത്തകൾ വസ്തുതപരമാകണമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടായില്ല. സമൂഹമാധ്യമങ്ങളുടെ സ്വാധീനം പരമ്പരാഗത മാധ്യമങ്ങൾക്ക് വെല്ലുവിളിയാകുന്ന പശ്ചാത്തലത്തിൽ സൂക്ഷ്മതയോടെയുള്ള മാധ്യമപ്രവർത്തനം അനിവാര്യമാണെന്ന നിരീക്ഷണവും ഉയർന്നു. പ്രസ്ക്ലബ് പ്രസിഡൻറ് ജയചന്ദ്രൻ ഇലങ്കത്ത് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.