തിരുവനന്തപുരം: പുല്ലുവിള തീരദേശത്ത് ഛര്‍ദിയും വയറിളക്കവും ബാധിച്ചെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അടിയന്തര ഇടപെടൽ നടത്താൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുടിവെള്ളം ശുദ്ധമാണോയെന്ന് ഉറപ്പുവരുത്തുന്നതിനും പുല്ലുവിള സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഒ.ആര്‍.എസ് ഡിപ്പോ ഉള്‍പ്പെടെയുള്ള കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കുടുംബക്ഷേമ കേന്ദ്രങ്ങളിലും അംഗന്‍വാടികളിലും ഒ.ആർ.എസ് ഡിപ്പോ ആരംഭിക്കുന്നതിനും നിര്‍ദേശം നല്‍കി. കരിച്ചൽ, കുമിളി പമ്പുഹൗസുകളില്‍നിന്ന് ലഭിക്കുന്നത് മലിനജലമാണെന്ന വാര്‍ത്തയെത്തുടര്‍ന്ന് അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ ഈ പ്രദേശത്ത് ടാങ്കറില്‍ കുടിവെള്ളമെത്തിക്കാനും പമ്പ് ഹൗസുകള്‍ വൃത്തിയാക്കാനും സത്വരനടപടികളെടുക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുൻകരുതലെടുക്കണം ................................................... തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. ആഹാരങ്ങളും കുടിവെള്ളവും തുറന്ന് വെക്കരുത്. വയറിളക്കമോ ഛര്‍ദിയോ ഉണ്ടായാല്‍ ഉപ്പിട്ട കഞ്ഞി വെള്ളമോ, മറ്റ് വീട്ടില്‍ ലഭിക്കുന്ന പാനീയങ്ങളോ ധാരാളം കുടിക്കണം. ആരോഗ്യപ്രവര്‍ത്തകരേയോ അംഗന്‍വാടി, ആശാ പ്രവര്‍ത്തകരെയോ ബന്ധപ്പെട്ട് ഒ.ആർ.എസ് പാനീയചികിത്സ ആരംഭിക്കണം. ആവശ്യമെങ്കില്‍ ആശുപത്രിയിലെത്തി വിദഗ്ധചികിത്സ തേടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.