തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍തല്ലി രാഷ്ട്രീയ കോലാഹലമുണ്ടാക്കിയ ഹൈമാസ്റ്റ് ലൈറ്റ് വിഷയത്തില്‍ കര്‍ശന നിയന്ത്രണത്തിന് കോര്‍പറേഷന്‍ ഒരുങ്ങുന്നു. ഹൈമാസ്റ്റ് വിളക്കുമായി ബന്ധപ്പെട്ട് മുഴുവന്‍ കണക്കുമെടുക്കാനാണ് തീരുമാനം. ഇനി ഇവയുടെ ബിൽ കോര്‍പറേഷന്‍ മെയിന്‍ ഓഫിസില്‍നിന്ന് മാത്രമേ അടയ്ക്കൂ. ഇതുവരെ സോണല്‍ ഓഫിസുകള്‍ മുഖേനയും അടച്ചിരുന്നു. ഹൈമാസ്റ്റ് ലൈറ്റുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ എൽ.ഡി.എഫും പ്രതിപക്ഷമായ ബി.ജെ.പിയും തമ്മില്‍ കൈയാങ്കളിവരെ നടന്നിരുന്നു. മേയര്‍ വി.കെ. പ്രശാന്തും ബി.ജെ.പി പാര്‍ലമെൻററി പാര്‍ട്ടി ലീഡര്‍ ഗിരികുമാറും ഉള്‍പ്പെടെ കൗണ്‍സിലര്‍മാര്‍ ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നു. ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട നിയമനടപടി തുടരുന്നതിനിടെയാണ് കോര്‍പറേഷന്‍ കർശന നടപടിക്കൊരുങ്ങുന്നത്. എം.പിമാരുടെയും എം.എല്‍.എമാരുടെയും ഫണ്ട് വിനിയോഗിച്ച് ഹൈമാസ്റ്റ് സ്ഥാപിക്കുന്നതിനെച്ചൊല്ലിയാണ് കോര്‍പറേഷനില്‍ രാഷ്ട്രീയതര്‍ക്കം രൂക്ഷമായത്. ഇങ്ങനെ സ്ഥാപിക്കുന്ന ലൈറ്റുകൾ വന്‍ബാധ്യതയുണ്ടാക്കുന്നുവെന്നാണ് കോര്‍പറേഷെൻറ വാദം. അറ്റകുറ്റപ്പണി, വൈദ്യുതിചാർജ് എന്നിവ കോര്‍പറേഷനാണ് പിന്നീട് നോക്കേണ്ടത്. ഇവ ഭാരിച്ച തുകയാകുന്നുവെന്നാണ് ഭരണസമിതിയുടെ പരാതി. ഈ സാഹചര്യത്തിലാണ് ഇവക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത് തടയാനുള്ള കോര്‍പറേഷൻ നീക്കത്തില്‍ രാഷ്ട്രീയയവിവേചനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പിയും യു.ഡി.എഫും രംഗത്തെത്തിയത്. നിയന്ത്രണമേര്‍പ്പെടുത്തുന്നതിനെതിരെ ചില എം.പിമാരും എം.എല്‍.എമാരും രംഗത്തുവന്നിരുന്നു. ഇനി ഈ ബില്ലുകളും വിശദാംശങ്ങളും മെയിന്‍ ഓഫിസിലെത്തിക്കാന്‍ സോണല്‍ ഓഫിസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ പൂര്‍ണമായും ബില്ലുകള്‍ മെയിന്‍ ഓഫിസില്‍ നിന്നാകും നല്‍കുക. ഓണ്‍ലൈന്‍ മുഖേനയാണ് ബില്ലുകള്‍ നല്‍കുക. ഈ വിഷയവുമായി ബന്ധപ്പെട്ട് വൈദ്യുതിബോര്‍ഡ് ഉദ്യോഗസ്ഥരുമായി അധികൃതർ ചര്‍ച്ച നടത്തി. കോര്‍പറേഷെൻറ അധികാരപരിധിയിക്ക് കീഴില്‍ വരുന്ന മറ്റ് സ്ഥാപനങ്ങളുടെയും ബില്ലുകള്‍ ഇനി മെയിന്‍ ഓഫിസില്‍നിന്ന് നേരിട്ട് നല്‍കും. സ്‌കൂളുകള്‍, കൃഷിഭവനുകള്‍, ആശുപത്രികള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍ തുടങ്ങി നൂറോളം സ്ഥാപനങ്ങളാണ് കോര്‍പറേഷന് കീഴില്‍ വരുന്നത്. ഇവയുടെ വൈദ്യുതി, കുടിവെള്ള ബില്ലുകളുടെയും ചെലവ് നോക്കേണ്ടത് കോര്‍പറേഷനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.