തിരുവനന്തപുരം: കുമ്മനം രാജശേഖരനെ മടക്കിക്കൊണ്ടുവരാൻ ചരടുവലിച്ചും കെ. സുരേന്ദ്രന് 'പാര' പണിതും ആർ.എസ്.എസ് നേതൃത്വം. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണി വരാനിരിക്കേ ആർ.എസ്.എസ് തങ്ങളുടെ സ്വാധീനം വർധിപ്പിക്കുകയാണ്. ജന.സെക്രട്ടറിയായിരുന്ന കെ. സുരേന്ദ്രനെ സംസ്ഥാന പ്രസിഡൻറാക്കാനുള്ള നീക്കത്തിന് 'പാര' പണിത ആർ.എസ്.എസ് അദ്ദേഹം വീണ്ടും ജന.സെക്രട്ടറിയാകുന്നത് തടയാനും ശ്രമിച്ചേക്കും. എന്നാൽ സുരേന്ദ്രനെ മാറ്റിയാൽ അത് പാർട്ടിക്കകത്തുള്ള ചേരിപ്പോര് രൂക്ഷമാക്കുകയേയുള്ളൂയെന്നാണ് ബി.ജെ.പി നേതൃത്വത്തിെൻറ വിലയിരുത്തൽ. സംസ്ഥാന പ്രസിഡൻറായി അഡ്വ. പി.എസ്. ശ്രീധരൻപിള്ളയെ നിർണയിച്ചതിലും ആർ.എസ്.എസ് നിർണായകമായ പങ്കാണ് വഹിച്ചത്. ഭാരവാഹികളെ നിശ്ചയിക്കുന്ന കാര്യത്തിലും ആ ഇടപെടലുണ്ടായേക്കും. നിലവിലെ ഭാരവാഹികളെ പലരേയും മാറ്റണമെന്ന് ആർ.എസ്.എസിന് ആഗ്രഹമുണ്ട്. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ അത്തരം തീരുമാനം പാർട്ടിക്ക് തിരിച്ചടിയാകുമെന്ന ഭയം ബി.ജെ.പി നേതൃത്വത്തിനുണ്ട്. കുമ്മനം രാജശേഖരൻ മിസോറം ഗവർണറായ സാഹചര്യത്തിൽ കെ. സുരേന്ദ്രനെ പ്രസിഡൻറാക്കാനായിരുന്നു മുരളീധര പക്ഷവും കേന്ദ്ര നേതൃത്വത്തിലെ ഒരുവിഭാഗവും നീക്കംനടത്തിയത്. എന്നാൽ ഒരു ചർച്ചയും നടത്താതെ കുമ്മനത്തെ ഗവർണറാക്കിയതിൽ വിയോജിച്ച ആർ.എസ്.എസ് സുരേന്ദ്രനെ പ്രസിഡൻറാക്കുന്നതിനെ എതിർത്തതോടെയാണ് ശ്രീധരൻപിള്ള പ്രസിഡൻറ് സ്ഥാനത്തേെക്കത്തിയത്. അതുപോലുള്ള മാറ്റം ഭാരവാഹികളുടെ കാര്യത്തിലുമുണ്ടാകണമെന്നാണ് ആർ.എസ്.എസ് നിലപാട്. അക്കാര്യം ആർ.എസ്.എസ് നേതൃത്വം പുതിയ പ്രസിഡൻറിനെയും അറിയിക്കും. അടുത്തയാഴ്ച ശ്രീധരൻപിള്ള അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. അതിന് ശേഷമായിരിക്കും ഭാരവാഹികളുടെ കാര്യത്തിൽ അന്തിമതീരുമാനം. കുമ്മനം രാജശേഖരനെ വീണ്ടും രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള ചരടുവലികളും ആർ.എസ്.എസ് നടത്തുന്നുണ്ട്. ലോക്സഭ െതരഞ്ഞെടുപ്പിന് മുമ്പ് കുമ്മനത്തെ കേരളത്തിലേക്ക് മടക്കിക്കൊണ്ടുവരണമെന്നാണ് ആർഎസ്.എസിെൻറ താൽപര്യം. ഇക്കാര്യം അവർ ബി.ജെ.പി ദേശീയനേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. ആ വിഷയത്തിൽ ബി.ജെ.പി കേന്ദ്രനേതൃത്വത്തിെൻറ നിലപാട് നിർണായകമാണ്. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.