അക്രമിസംഘം ഓട്ടോ ഡ്രൈവറെ കുത്തിപ്പരിക്കേൽപിച്ചു; ഒരാൾ പിടിയിൽ

ചവറ: ഓട്ടോ സ്റ്റാൻഡിലെത്തിയ അക്രമിസംഘം ഡ്രൈവറെ കുത്തിപ്പരിക്കേൽപിച്ചു. അക്രമ ശേഷം കടന്നുകളഞ്ഞ സംഘത്തിലെ പ്രധാനിയെ പൊലീസ് പിന്തുടർന്ന് പിടികൂടി. ചവറ ബ്രിഡ്ജ് കുരുവേലിൽ കാട്ടിൽ കിഴക്കതിൽ ഹാജിറാ മൻസിലിൽ ഓട്ടോ ഡ്രൈവറായ ഷാഫിക്കാണ് (43) തലക്ക് കുത്തേറ്റത്. ജങ്ഷനിൽ വ്യാഴാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ ഷിബുവെന്നയാളെ അന്വേഷിച്ചാണ് കാറിലും ബൈക്കുകളിലുമായി പത്തംഗ അക്രമിസംഘമെത്തിയത്. എന്നാൽ, ഇയാൾ ഓട്ടം പോയിരുന്നു. ഇതിനിടെ കാര്യം അന്വേഷിച്ച ഷാഫിയുമായി വാക്കുതർക്കമുണ്ടാകുകയും ഇയാളെ സംഘം ചേർന്ന് മർദിക്കുകയുമായിയിരുന്നു. കുരിശുംമുട് സ്വദേശി രഞ്ജിത്തെന്നയാളാണ് ഷാഫിയുടെ തലക്ക് പിറകിൽ കുത്തിയത്. പരിക്കേറ്റ ഷാഫിയെ നീണ്ടകര താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കൊല്ലം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമ വിവരം അറിഞ്ഞെത്തിയ പൊലീസ് പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെയാണ് കാറുമായി രക്ഷപ്പെടുകയായിരുന്ന രഞ്ജിത്തിനെ പിടികൂടിയത്. കണ്ടാലറിയാവുന്ന ഒമ്പതുപേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. ഡ്രൈവർക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ചവറയിലെ ഓട്ടോ തൊഴിലാളികൾ വെള്ളിയാഴ്ച പണിമുടക്കുമെന്ന് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.