നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം: മുന്‍ തീരുമാനത്തില്‍ മാറ്റമില്ല - പി.കെ. ഗുരുദാസന്‍ കൊല്ലം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയെന്ന മുന്‍ തീരുമാനത്തില്‍ മാറ്റംവരുത്താനുള്ള ഒരു ശിപാര്‍ശയും നല്‍കിയിട്ടില്ലെന്ന് കുറഞ്ഞ വേതനം സംബന്ധിച്ച ഉപദേശക ബോര്‍ഡ് (മിനിമം വേജസ് അഡ്വൈസറി ബോര്‍ഡ്) ചെയര്‍മാനും മുന്‍ തൊഴില്‍ മന്ത്രിയുമായ പി.കെ. ഗുരുദാസന്‍. നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ചേര്‍ന്ന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗുരുദാസന്‍. നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയായിരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചതാണ്. അക്കാര്യത്തില്‍ ഒരു ആശങ്കക്കും അടിസ്ഥാനമില്ല. അതേസമയം മറ്റ് അലവന്‍സുകളും ആനുകൂല്യങ്ങളും സംബന്ധിച്ച ചർച്ചകള്‍കൂടി നടത്താനുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കാന്‍ സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിക്കും. നഴ്‌സുമാരുടെ മിനിമം വേതനം അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നെന്ന സംഘടനാ നേതാക്കളുടെ ആക്ഷേപം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍, അത്തരം ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബോര്‍ഡിെൻറ യോഗം നടക്കുന്ന ആശ്രാമം െഗസ്റ്റ് ഹൗസിലേക്ക് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ജില്ല കമ്മിറ്റി പ്രകടനം നടത്തി. നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്നും ശമ്പളം അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നെന്നും ആരോപിച്ചായിരുന്നു മാര്‍ച്ച്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പണിമുടക്കും സെക്രട്ടേറിയറ്റ് മാര്‍ച്ചും ഉള്‍പ്പെടെയുള്ള സമരം ആവിഷ്‌കരിക്കുമെന്നും സംസ്ഥാന വൈസ് പ്രസിഡൻറ് സിബി മുകേഷ് പറഞ്ഞു. സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം നിശ്ചയിച്ചതു സംബന്ധിച്ച് ബന്ധപ്പെട്ട ഉപദേശക സമിതിക്ക് നിരവധി പരാതികള്‍ കിട്ടിയിരുന്നു. ചെറുകിട ആശുപത്രി മാനേജ്മെൻറില്നിന്നാണ് പരാതികള്‍ ഏറെയും. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തിയിരുന്നു. എല്ലാ വിഭാഗങ്ങളില്‍നിന്നും പരാതികളും നിര്‍ദേശങ്ങളും കേട്ടശേഷമാണ് ബോര്‍ഡ് കൊല്ലം ആശ്രാമം െഗസ്റ്റ് ഹൗസില്‍ വെള്ളിയാഴ്ച അവലോകനയോഗം ചേര്‍ന്നത്. ബോര്‍ഡിെൻറ ശിപാര്‍ശകള്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. അംഗീകൃത ട്രേഡ് യൂനിയനുകളുടെയും തൊഴിലുടമകളുടെയും സര്‍ക്കാറിെൻറയും പ്രതിനിധികള്‍ ഉള്‍പ്പെടെ 33 പേരാണ് ബോര്‍ഡിലുള്ളത്. 168 വിഭാഗങ്ങളില്‍പെട്ടവരുടെ കുറഞ്ഞ വേതനം സംബന്ധിച്ച കാര്യങ്ങള്‍ ബോര്‍ഡ് പരിഗണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.