ബി.ജെ.പി കൗൺസിലറെ മുഖംമൂടി സംഘം വെട്ടിപ്പരിക്കേൽപിച്ചു

തിരുവനന്തപുരം: ബൈക്കിലെത്തിയ മുഖംമൂടി സംഘം ബി.ജെ.പി കൗൺസിലറെ വെട്ടിപ്പരിക്കേൽപിച്ചു. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറിയും തിരുവനന്തപുരം കോർപറേഷൻ മേലാങ്കോട് വാർഡ് കൗൺസിലറുമായ പാപ്പനംകോട് സജി എന്ന സനിൽകുമാറിനാണ് (36) വെട്ടേറ്റത്. തലയിൽ ആഴത്തിൽ മുറിവേറ്റ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സജിക്കൊപ്പം യാത്ര ചെയ്ത ഏരിയ നേതാവ് പ്രകാശനും മർദനമേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് പാപ്പനംകോട്, നേമം മേഖലയിൽ കടകളടച്ച് ബി.ജെ.‌പി ഹർത്താൽ ആചരിച്ചു. അക്രമത്തിന് പിന്നിൽ സി.പി.എം ആണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻറ് എസ്. സുരേഷ് ആരോപിച്ചു. വെള്ളിയാഴ്ച രാവിലെ പത്തോടെ വള്ളക്കടവിലെ മരണാനന്തരചടങ്ങിൽ പങ്കെടുത്ത് മടങ്ങുംവഴി ശ്രീവരാഹത്തിന് സമീപത്തായിരുന്നു ആക്രമണം. മൂന്നു ബൈക്കുകളിലായി എത്തിയ ഏഴംഗസംഘം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. തലയിലേറ്റ മുറിവിന് പത്ത് തുന്നലുണ്ട്. കഴുത്തിലും സാരമായി പരിക്കേറ്റു. മുഖം മറയ്ക്കാത്ത ചിലരും സംഘത്തിൽ ഉണ്ടായിരുെന്നന്നാണ് സജിയുടെ മൊഴി. തുടർന്ന് സജിയെ കിള്ളിപ്പാലത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ബി.ജെ.പി പ്രവർത്തകർ ആശുപത്രി പരിസരത്ത് തടിച്ചുകൂടിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഫോർട്ട് അസി. കമീഷണർ ദിനിലി​െൻറ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്തെത്തി. അക്രമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ കരമന മുതൽ പാപ്പനംകോട് വരെ പ്രകടനം നടത്തി. കരമനയിൽ നിർബന്ധിപ്പിച്ച് കടകളടപ്പിച്ചതിനെ ചൊല്ലിയും തർക്കമുണ്ടായി. സംഭവത്തിൽ ഫോർട്ട് എ.സിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. സജിയെ സംഘം ബൈക്കുകളിൽ പിന്തുടരുന്ന ദൃശ്യം പൊലീസിന് ലഭിച്ചു. ശ്രീവരാഹത്തിന് സമീപത്തെ വ്യാപാരസ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യമാണ് ലഭിച്ചത്. രണ്ടു ബൈക്കുകളാണ് ദൃശ്യത്തിലുള്ളത്. എന്നാൽ നമ്പറും സഞ്ചരിച്ചിരുന്നവരുടെ മുഖവും വ്യക്തമല്ല. ഇക്കാര്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. രാഷ്ട്രീയ വൈരാഗ്യമാണോ മറ്റേതെങ്കിലും ക്വട്ടേഷനാണോ സംഭവത്തിന് പിന്നിലെന്ന് പറയാറായിട്ടില്ലെന്ന് ഫോർട്ട് എ.സി പറഞ്ഞു. എന്താണ് കാര്യമെന്ന് സജിക്കും ഉറപ്പില്ല. നേമത്ത് അടുത്തിടെ ഒരു പെൺകുട്ടി ഒളിച്ചോടിയതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അതി​െൻറ ഭാഗമായി അക്രമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സജി സൂചന നൽകിയിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന മൂന്നുപേരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവിടാറായിട്ടില്ലെന്നും ദിനിൽ പറഞ്ഞു. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന അക്രമമാണ് തലസ്ഥാനത്ത് നടന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. സി.പി.എം കേരളത്തിലുടനീളം അക്രമം അഴിച്ചുവിടുകയാണ്. ക്രമസമാധാനം തകർക്കുകയാണ് അവരുടെ ലക്ഷ്യം. ആയുധങ്ങൾ ശേഖരിച്ച് ആക്രമണം നടത്തുന്ന രീതി ഒരു പാർട്ടിക്കും ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കൗൺസിലർക്കുനേരെ നടന്ന അക്രമത്തിൽ സി.പി.എമ്മിന് പങ്കില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. കാര്യങ്ങൾ ആറിയാതെ അടിസ്ഥാനരഹിതമായ ആരോപണമാണ് കുമ്മനം ഉന്നയിക്കുന്നത്. അക്രമത്തെ അപലപിക്കുെന്നന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.