മീസിൽസ്, റൂബെല്ല വാക്സിൻ വിതരണം ഒക്ടോബർ മൂന്നു മുതൽ; ജില്ലയിൽ ഒരുക്കം പൂർത്തിയായി

*ജില്ലയിൽ 6.35 ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകും * ഒമ്പതുമാസം മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകേണ്ടത് തിരുവനന്തപുരം: മാരകമായ മീസിൽസ്-, റൂബെല്ല രോഗങ്ങളുടെ നിർമാർജനം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് നടപ്പാക്കുന്ന തീവ്ര പ്രതിരോധ പരിപാടി ഒക്ടോബർ മൂന്നിന് തുടങ്ങും. ഒമ്പതുമാസം മുതൽ 15 വയസ്സുവരെയുള്ള മുഴുവൻ കുട്ടികൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകും. ഇതിനുള്ള ഒരുക്കം ജില്ലയിൽ പൂർത്തിയായതായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സ്കൂളുകൾ കേന്ദ്രീകരിച്ചാണ് വാക്സിനേഷൻ നൽകുക. ജില്ലയിൽ 6,34,771 കുട്ടികൾക്ക് എം. ആർ. വാക്സിൻ നൽകും. ഗ്രാമ പഞ്ചായത്തുകളിൽ ഇതിനായി പ്രത്യേക ഗ്രാമസഭ ചേരാൻ എ.ഡി.എം ജോൺ വി. സാമുവൽ നിർദേശം നൽകി. ആദ്യ രണ്ടാഴ്ച എല്ലാ സ്കൂൾ വിദ്യാർഥികൾക്കും, അടുത്ത രണ്ടാഴ്ച അംഗൻവാടികൾ, ഡേ കെയറുകൾ, പ്രീ സ്കൂൾ, നഴ്സറി എന്നീ തലങ്ങളിലുമാണ് വാക്സിനേഷൻ നൽകുക. നവംബർ മൂന്നു വരെ എല്ലാ സർക്കാർ ആശുപത്രികളിലും സാമൂഹിക പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും വാക്സിനേഷൻ നൽകാൻ അവസരമുണ്ടാകും. തുടർന്ന് സൂക്ഷ്മപരിശോധന നടത്തി അവശേഷിക്കുന്നവർക്കും വാക്സിൻ നൽകുമെന്നും. വൈറസ് രോഗമായ ഇവക്ക് പ്രത്യേക ചികിത്സ ലഭ്യമല്ലാത്ത സാഹചര്യത്തിൽ പ്രതിരോധമാണ് ഫലപ്രദമായ മാർഗമെന്നും രാജ്യത്ത് പ്രതിവർഷം 49,200 കുട്ടികൾ മീസിൽസ് രോഗം മൂലം മരണപ്പെടുന്നുണ്ടെന്നും യോഗം വിലയിരുത്തി. കുത്തിവെപ്പ് എടുത്തിട്ടുള്ള കുട്ടികൾക്കും കാമ്പയി​െൻറ ഭാഗമായി വാക്സിൻ നൽകണം. അതിലൂടെ മാത്രമേ കാമ്പയി​െൻറ ലക്ഷ്യം കൈവരിക്കാനാകുകയുള്ളൂവെന്നും യോഗം വിലയിരുത്തി. സ്വകാര്യ മെഡിക്കൽ കോളജുകൾ, ലയൺസ്, റോട്ടറി ക്ലബുകൾ, സ്കൂൾ മാനേജ്മ​െൻറുകൾ, ആരോഗ്യരംഗത്തെ സംഘടനകൾ, വിവിധ വകുപ്പുകൾ എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.