ചതയരാവിന് സംഗീതചാരുത

തിരുവനന്തപുരം: ഹിന്ദുസ്ഥാനി സംഗീതത്തിെൻറ മാസ്മരികത, ഗൃഹാതുര ഗാനങ്ങളുടെ മധുരിമ, അടിപൊളി പാട്ടുകളുടെ ആഘോഷപ്പൊലിമ... ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 'ഒാണം 2017'ലെ സംഗീതമാലിക ചതയരാവിന് ചാരുതയേകി. പ്രധാനവേദിയായ നിശാഗന്ധിയിൽ സകലചരാചരങ്ങൾക്കും നന്മയും ഐശ്വര്യവും നേർന്നുകൊണ്ട് മീരാഭജനിൽ തുടങ്ങി ഹിന്ദുസ്ഥാനി സംഗീതത്തിെൻറ ശാന്തഭാവ വീഥികളിലൂടെ അബ്രദിത ബാനർജി ആസ്വാദകരുടെ മനം കവർന്നപ്പോൾ സെൻട്രൽ സ്റ്റേഡിയത്തിൽ ആരാധകരെ ഇളക്കിമറിച്ച് തൈക്കുടം ബ്രിഡ്ജും ചതയദിനത്തിലെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. തൊട്ടുപിന്നാലെ ഗൃഹാതുരതയുടെ ചിത്തിരത്തോണിയിലേറി പൂവച്ചൽ ഖാദറിെൻറ ഗാനങ്ങളുമായി കല്ലറ ഗോപനും രാജലക്ഷ്മിയും സംഘവും വേദിയിലെത്തിയപ്പോൾ ആരാധകർ പഴയകാല ചലച്ചിത്രഗാനങ്ങളുടെ മധുരിമ വീണ്ടും നുകർന്നു. ഇതേസമയം പൂജപ്പുര മൈതാനത്ത് ബിജു നാരായണനും സംഘവും തൊണ്ണൂറുകളുടെ ഹിറ്റുഗാനങ്ങളുമായി വേദിയിലെത്തി. എം.ജി. രാധാകൃഷ്ണൻ ഫൗണ്ടേഷനിലെ ഗായകരുടെ ഓണപ്പാട്ടും തൈക്കാട് സംഗീതഭാരതിയുടെ സംഘഗാനവും രാധാമണിയുടെ ചങ്ങമ്പുഴ കവിതകളും സ്ത്രീകളുടെയും കുട്ടികളുടെയും വേദിയായ ശംഖുംമുഖത്തെ ധന്യമാക്കി. ശാസ്ത്രീയസംഗീതവേദിയായ സംഗീതികയിൽ ഭൈരവി, ധന്യ, താമരക്കാട് ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ വായ്പ്പാട്ടും സൂര്യകാന്തിയിൽ സരസ് അവതരിപ്പിച്ച സംഗീതനിശയും രാവിെൻറ രാഗശോണിമയായി. പേരൂർക്കട ബാപ്പുജി ലൈബ്രറി വേദി, ശ്രീവരാഹം, വേളി ടൂറിസ്റ്റ് വില്ലേജ്, നെയ്യാറ്റിൻകര മുനിസിപ്പൽ ഗ്രൗണ്ട്, ശ്രീചിത്തിരതിരുനാൾ പാർക്ക് കോട്ടക്കകം എന്നിവിടങ്ങളിലും ഗാനമേളകൾ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.