തിരുവനന്തപുരം: ആദിവാസി ഗ്രാമസഭ നിയമം (പഞ്ചായത്തീരാജ് വ്യവസ്ഥകൾ പട്ടികവർഗ മേഖലയിലേക്ക് വ്യാപിപ്പിക്കൽ നിയമം-- പെസ) സംസ്ഥാനത്ത് നടപ്പാക്കുന്നതിന് റിപ്പോർട്ട് നൽകി രണ്ടു വർഷം കഴിഞ്ഞിട്ടും നടപടികൾ പാതിവഴിയിൽ. ആദിവാസികളുടെ സമഗ്രവികസനവും ശാക്തീകരണവും ഉറപ്പുവരുത്താനാണ് നിയമം നടപ്പാക്കാൻ മുൻസർക്കാർ തീരുമാനിച്ചത്. ആദിവാസി മേഖലകൾക്ക് സ്വയംഭരണാവകാശം നൽകുന്ന നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര പ്രിൻസിപ്പൽ സെക്രട്ടറിക്ക് 2015 ഏപ്രിൽ ഏഴിന് റിപ്പോർട്ട് നൽകിയിരുന്നു. അതിൽ ഇടുക്കി, കണ്ണൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലെ 2445 ആദിവാസി ഊരുകൾ സ്വയംഭരണ പ്രദേശങ്ങളായി പട്ടിക തയാറാക്കിയിരുന്നു. ഇടുക്കി ഇടമലക്കുടി 28 , കണ്ണൂർ ആറളം ആറ്, പാലക്കാട് അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിൽ 192, മലപ്പുറം 18, വയനാട് 2201 എന്നിങ്ങനെയായിരുന്നു ഊരുകൾ. മുൻ സർക്കാർ പ്രഥമിക സർവേ നടത്തിയാണ് റിപ്പോർട്ട് നൽകിയത്. ഊരും ഊരിെൻറ നിയന്ത്രണത്തിലുള്ള പ്രദേശവും വനാവകാശമനുസരിച്ച് നൽകിയ ഭൂമിയും ഉൾപ്പെടുത്തി പെസ നടപ്പാക്കണമെന്നായിരുന്നു ആദിവാസി സംഘടനകൾ ആവശ്യപ്പെട്ടത്. ഇക്കാര്യം മുൻ സർക്കാർ തത്ത്വത്തിൽ അംഗീകരിക്കുകയും ചെയ്തിരുന്നു. അതനുസരിച്ചാണ് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയത്. അതിനുശേഷം രണ്ടു തവണ കേന്ദ്ര ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ വിശദീകരണം തേടി. സംസ്ഥാന സർക്കാർ വിശദമായ മറുപടി നൽകിയതോടെ കേന്ദ്ര സർക്കാറിെൻറ കാബിനറ്റിൽ വിഷയം എത്തി. സംസ്ഥാനത്ത് ഇടത് സർക്കാറായതിനാൽ പിന്നീട് ഫയൽ നീക്കമുണ്ടായില്ല. എന്നാൽ, മുൻ സർക്കാറിെൻറ കാലത്തെ തീരുമാനം പുനഃപരിശോധിക്കനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. അതിെൻറ ഭാഗമായി പെസ സംസ്ഥാനത്ത് നടപ്പിലാക്കുന്നത് സംബന്ധിച്ച് വിശദമായ പഠനം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പട്ടികജാതി--വർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറായി ഉന്നതതല സമിതിക്ക് രൂപം നൽകിയെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. എന്നാൽ, പ്രത്യേക ടാസ്ക് ഫോഴ്സിനെ നിയോഗിച്ച് സർവേ നടത്തി റിപ്പോർട്ട് തയാറാക്കിയില്ലെങ്കിൽ നിയമം നടപ്പാക്കൽ അനന്തമായി നീളും. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നതിന് നിയമം പാസാക്കിയിട്ട് അഞ്ചു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഒരു സെൻറ് ഭൂമിപോലും ആദിവാസികൾക്ക് ലഭിക്കാത്തതുപോലെ സ്വപ്നമായി അവശേഷിക്കുമോയെന്നാണ് ആദിവാസികളുടെ ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.