ശ്രീനാരായണ ദർശനം കേരളത്തെ കേരളമാക്കിയ സവിശേഷമായ ധർമം ^മന്ത്രി ജി. സുധാകരൻ

ശ്രീനാരായണ ദർശനം കേരളത്തെ കേരളമാക്കിയ സവിശേഷമായ ധർമം -മന്ത്രി ജി. സുധാകരൻ കഴക്കൂട്ടം: ശ്രീനാരായണ ദർശനം കേരളത്തെ കേരളമാക്കിയ സവിശേഷമായ ധർമമാണെന്ന് മന്ത്രി ജി. സുധാകരൻ. 163-ാമത് ശ്രീനാരായണ ജയന്തി സമ്മേളനം ചെമ്പഴന്തി ഗുരുകുലത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു നൂറ്റാണ്ടുമുമ്പ് ഇന്ത്യയുടെ സാമൂഹിക ചുറ്റുപാടിൽ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് വഴിമരുന്നിട്ട് ഭാരതത്തെ സ്വാധീനിക്കാൻ ശ്രീനാരായണ ദർശനങ്ങളിലൂടെയുള്ള ഗുരുവി​െൻറ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. ആദിശങ്കര​െൻറ അദ്വൈതത്തെ അംഗീകരിച്ചുകൊണ്ട് ചാതുർവർണ്യവ്യവസ്ഥയെ തകിടംമറിച്ച് മാനവികത സൃഷ്ടിക്കാനാണ് ഗുരു ശ്രമിച്ചത്. അതുകൊണ്ടാണ് ശ്രീനാരായണ ദർശനങ്ങൾക്ക് ജനങ്ങൾ വലിയ സ്വീകാര്യത നൽകിപ്പോരുന്നത്. ഭരണകൂടങ്ങളുടെ ആദിമരൂപം സൃഷ്ടിച്ച വർഗവിഭജനമാണ് ജാതിമത വേലിക്കെട്ടുകളായി ഇന്നും തുടരുന്നത്. അതുപയോഗിച്ച് അധികാരം കൈയാളുന്നവർ ഭരണഘടനയെ മാനിക്കാത്ത പ്രവർത്തനങ്ങൾ നടത്തിയാൽ അത് അവരുടെ തന്നെ നാശത്തിന് നാന്ദിയാകും. അങ്ങനെ അധികാരം പിടിച്ചെടുക്കാൻ കഴിഞ്ഞാലും അത് നിലനിർത്താൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഒരിടത്തും ഏകാധിപതികളെ ജനങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീനാരായണ ധർമസംഘം പ്രസിഡൻറ് വിശുദ്ധാനന്ദ സ്വാമികൾ ജയന്തി സന്ദേശം നൽകി. സൂഷ്മാനന്ദ സ്വാമികൾ, ഗോകുലം ഗോപാലൻ, കാലടി സംസ്കൃത സർവകലാശാലയിലെ ഡോ. അജയ് ശേഖർ മുൻ എം.എൽ.എ എം.എ. വാഹിദ്, ഡോ. എൽ. തുളസീധരൻ, ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ. എം.ആർ. യശോധരൻ എന്നിവർ സംസാരിച്ചു. ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാഗതവും ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ അനീഷ് ചെമ്പഴന്തി നന്ദിയും പറഞ്ഞു. ജയന്തിയോടനുബന്ധിച്ച് ശ്രീകാര്യത്തുനിന്ന് വർണശബളമായ ഘോഷയാത്രയും ഗുരുകുലത്തിലേക്ക് നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.