ആവേശവും ആശ്വാസവുമായി 'അന്നശ്രീ'

ആറ്റിങ്ങല്‍: ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തി​െൻറ സൗജന്യ ഭക്ഷണ ശേഖരണ വിതരണ പദ്ധതിയായ അന്നശ്രീ വിജയകരമായി തുടരുന്നു. ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അന്നശ്രീ ഇപ്പോള്‍ ആശ്വാസമാണ്. ബ്ലോക്ക് പഞ്ചായത്തിന് സാമ്പത്തിക ബാധ്യത വരാത്തവിധമാണ് പദ്ധതി നടപ്പാക്കുന്നത്. സമൂഹത്തില്‍ സേവന തല്‍പരത വളര്‍ത്തിയെടുക്കാനും പദ്ധതിയിലൂടെ സാധിച്ചു. ജില്ലയിലെ പഴക്കമുള്ള ആശുപത്രികളിലൊന്നാണ് ചിറയിന്‍കീഴിലേത്. പ്രതിദിനം ആയിരത്തിലധികം പേരാണ് ഇവിടെ ചികിത്സ തേടുന്നത്. കയര്‍ത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തുമ്പോള്‍ പലപ്പോഴും ഉച്ചഭക്ഷണത്തിന് വകയില്ലാതെ വിശന്നിരിക്കുന്ന സ്ഥിതിയായിരുന്നു. േബ്ലാക്കി​െൻറ ഇടപെടലിലൂടെ അത് മാറിക്കഴിഞ്ഞു. വിശന്നിരിക്കുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഒരു നേരത്തെയെങ്കിലും ആഹാരമെത്തിക്കണമെന്ന ആഗ്രഹത്തില്‍ ഏപ്രില്‍ രണ്ടാം തീയതിയാണ് അന്നശ്രീ തുടങ്ങിയത്. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്‍. സുഭാഷി​െൻറ നേതൃത്വത്തിലാണ് ഇത് നടപ്പാക്കിയത്. വിദ്യാലയങ്ങള്‍, ചിറയിന്‍കീഴിലെ സന്നദ്ധസംഘടനകള്‍, വ്യാപാരികള്‍, കുടുംബശ്രീപ്രവര്‍ത്തകര്‍, അംഗൻവാടികള്‍, വ്യക്തികള്‍ തുടങ്ങി നാനാതുറകളിലുള്ളവര്‍ പദ്ധതിക്ക് കൈത്താങ്ങാവുന്നു. സ്‌കൂളുകളില്‍ കുട്ടികള്‍ ഓരോരുത്തരും ഓരോ പൊതിച്ചോറ് കൂടി എത്തിച്ചാണ് അന്നശ്രീയില്‍ പങ്കാളിയാകുന്നത്. സ്‌കൂൾ അധികൃതര്‍ ഓരോ ക്ലാസിലെയും കുട്ടികള്‍ക്ക് ദിവസം നിശ്ചയിച്ച് നല്‍കും. രണ്ട് മാസത്തിലൊരിക്കലായിരിക്കും ഒരോ കുട്ടിക്കും അവസരം ലഭിക്കുക. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളെല്ലാം ആവേശപൂർവം ഇതില്‍ പങ്കാളിയാകുന്നുണ്ട്. പലരും വീടുകളില്‍ വിശേഷദിവസങ്ങളിലുണ്ടാക്കുന്ന ഭക്ഷണത്തി​െൻറ ഒരുവിഹിതം ആശുപത്രിയിലുള്ളവര്‍ക്കായി കൂടി ഇന്ന് പങ്കുവെക്കുന്നുണ്ട്. ക്ഷേത്രങ്ങളുൾപ്പെടെ ആരാധനാലയങ്ങളില്‍നിന്ന് അന്നശ്രീക്കായി ആഹാരമെത്തിക്കുന്നു. ഇപ്പോള്‍ പല വീടുകളിലും പ്രധാനപ്പെട്ട ചടങ്ങുകള്‍ നടക്കുമ്പോള്‍ അവര്‍ അന്നശ്രീ പദ്ധതിക്കായി കൂടി സഹായം കരുതുന്നു. ഇത് പദ്ധതിയുടെ വിജയമാണെന്ന് ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. സുരേന്ദ്രന്‍ പറയുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ പദ്ധതിയുടെ വിജയത്തിനായി സജീവമായി രംഗത്തുണ്ട്. അഞ്ച് മാസം പിന്നിട്ട അന്നശ്രീ പദ്ധതി തുടരാന്‍തന്നെയാണ് ബ്ലോക്കി​െൻറ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.