കെട്ടഴിച്ചുവിടുന്ന കന്നുകാലികൾ പുനലൂർ ടൗണിൽ ​ഗതാഗതത്തിനടക്കം ഭീഷണി (ചിത്രം)

പുനലൂർ: തിരക്കേറിയ പുനലൂർ പട്ടണത്തിൽ കെട്ടഴിച്ചുവിടുന്ന കന്നുകാലികൾ ഗതാഗതത്തിനും മറ്റും കടുത്ത ഭീഷണിയാകുന്നു. ടൗണിൽ കന്നുകാലികളെ വളർത്തുന്ന വീട്ടുകാരാണ് തീറ്റക്കായി ഇവയെ കയറൂരിവിടുന്നത്. രാവിലെതന്നെ നിരത്തിലിറങ്ങുന്ന കന്നുകാലികൾ മാർക്കറ്റിലും മറ്റും പച്ചക്കറിയുടെ അവശിഷ്ടങ്ങൾ തിന്ന് സന്ധ്യയോടെ വീടുകളിൽ എത്തുകയാണ് പതിവ്. ഒറ്റക്കും കൂട്ടായും കന്നുകാലികൾ പലപ്പോഴും റോഡ് മറികടക്കുന്നതും മറ്റും അപകടത്തിനും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. വ്യാപാരസ്ഥാപനങ്ങൾ മുന്നിൽ വിൽപനക്കായി വെച്ചിരിക്കുന്ന സാധനങ്ങൾ തിന്നുനശിപ്പിക്കുന്നതും പതിവാണ്. കാൽനടക്കാരെ കുത്തുകയും വാഹനങ്ങൾക്ക് നാശം വരുത്തുകയും ചെയ്യുന്നു. അഴിച്ചുവിടുന്ന കന്നുകാലികൾ പലപ്പോഴും ആപത്തിലാകുന്നുമുണ്ട്. ഒരാഴ്ച മുമ്പ് റെയിൽവേ ഗേറ്റിന് സമീപം ഓടയിൽ അകപ്പെട്ട പശുവിനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. ഇത്തരം കന്നുകാലികൾ ടൗണിൽ ഭീഷണിയായപ്പോൾ ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നഗരസഭ മുമ്പ് മുന്നറിയിപ്പ് നൽകിയെങ്കിലും ഫലമുണ്ടായില്ല. വിനോദസഞ്ചാരികളുടെ മനംകവർന്ന് മുക്കടവ് പുനലൂർ: പാറക്കെട്ടുകളിൽ തട്ടി കിലോമീറ്ററോളം ദൂരത്തിൽ പതഞ്ഞൊഴുകി കല്ലടയാറ്റിൽ പതിക്കുന്ന മുക്കടവ് ആറും പരിസരവും കാഴ്ചക്കാരിൽ ഹരം പകരുന്നു. കിഴക്കൻ മലയോരത്തുനിന്ന് ഉൽഭവിച്ച് പുനലൂർ-പത്തനാപുരം റോഡിനോട് ചേർന്ന് ഒഴുകുന്ന ഈ പുഴ മുക്കടവിലെത്തുമ്പോഴേക്കും മുക്കടവ് ആറാവുകയും ആകർഷണീയത കൂടുകയും ചെയ്യുന്നു. മുക്കടവ് പാലത്തിന് അരകിലോമീറ്റർ കിഴക്കുനിന്ന് തുടങ്ങുന്ന കാഴ്ചഭംഗി തൊട്ടടുത്ത് കല്ലടയാറ്റിൽ ചേരുന്നതുവരെയും നിലനിൽക്കുന്നു. ഇരുവശത്തെയും കുന്നുകളും പച്ചപ്പും ഇതിനിടയിൽ ഈ ആറ്റിലുടനീളമുള്ള പാറക്കെട്ടുകളുമാണ് മറ്റ് പുഴകളിൽനിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഈ പാറയിടക്കുകളിൽ തട്ടി ചിന്നിച്ചിതറി പതഞ്ഞൊഴുകുന്ന വെള്ളം ആരുടെയും മനം കുളിർപ്പിക്കുന്നതാണ്. വർഷം മുഴുവൻ വെള്ളം ലഭിക്കുന്ന ഈ പുഴ ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളവുമാണ്. തീർഥാടകർക്കായി രണ്ടു കുളിക്കടവുകളും ഇവിടെ നിർമിച്ചിട്ടുണ്ട്. മുക്കടവ് കേന്ദ്രീകരിച്ച് ചെറുകിട വൈദ്യുതി ഉൽപാദനവും വിനോദസഞ്ചാര പദ്ധതിയും ലക്ഷ്യമാക്കി മുമ്പ് പല പദ്ധതികളും തയാറാക്കിയെങ്കിലും തുടർനടപടികളുണ്ടാകാത്തതിനാൽ യാഥാർഥ്യമായില്ല. പുനലൂർ നഗരസഭയുടെയും പിറവന്തൂർ പഞ്ചായത്തി​െൻറയും അതിർത്തിയായി വരുന്നയിടമാണ് മുക്കടവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.