തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് (ഐ.ആൻഡ് പി.ആർ.ഡി) വകുപ്പിൽ അസിസ്റ്റന്‍റ് ഇൻഫർമേഷൻ തസ്തികയിൽ നിയമനത്തിനായി തിരക്കിട്ട് തയാറാക്കിയ റാങ്ക് പട്ടികയിൽ അടിമുടി ദൂരൂഹത. അഭിമുഖ തീയതിയിലും യോഗ്യത തെളിയിക്കാനുള്ള രേഖകൾ സമർപ്പിക്കാത്തവർ ഉൾപ്പെടെ റാങ്ക് പട്ടികയുടെ മുൻനിരയിലുണ്ട്. പട്ടികയിൽ ഇടംപിടിച്ചവരിൽ നല്ലൊരു ശതമാനവും പി.ആർ.ഡിയിൽ പ്രിസം പദ്ധതിക്കായി എം.പാനൽ ചെയ്ത ജീവനക്കാരാണ്.
ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രം ജോലിക്ക് ഹാജരാകുന്നവരെ താൽക്കാലിക/ ദിവസവേതനക്കാരാക്കിയാണ് നിയമന നീക്കം നടക്കുന്നത്. ഇവർക്ക് നേരത്തെ പി.ആർ.ഡി നൽകിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിൽ പി.എസ്.സി തർക്കമുന്നയിച്ചപ്പോൾ ഇവരെ ഉൾപ്പെടുത്താൻ പി.ആർ.ഡി ഡയറക്ടർ പ്രത്യേക സർക്കുലർ ഇറക്കി. എം.പാനൽ ജീവനക്കാർക്ക് ആദ്യം കാഷ്വൽ ജീവനക്കാർ എന്ന സർട്ടിഫിക്കറ്റ് നൽകിയത് പി.എസ്.സി നിരസിച്ചപ്പോൾ താൽക്കാലിക ജീവനക്കാർ എന്ന രീതിയിൽ സർട്ടിഫിക്കറ്റ് നൽകാൻ പി.ആർ.ഡി ഡയറക്ടർ നിർദേശം നൽകി.
ഇതിന്‍റെ ബലത്തിലാണ് ഇവർ റാങ്ക് പട്ടികയിൽ കയറി പറ്റിയത്. പ്രിസം പദ്ധതിക്കാരുടെ നിയമനത്തിന് പി.ആർ.ഡി വഴിവിട്ട് ഇടപെട്ടെന്ന് ആരോപണമുണ്ട്. ഇതിന് പുറമെ, സി.പി.എം ബന്ധമുള്ളവർ വ്യാപകമായി റാങ്ക് പട്ടികയിൽ കയറിപ്പറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്‍റെ ബന്ധു, ഡി.വൈ.എഫ്.ഐ നേതാവിന്‍റെ ഭാര്യ, എസ്.എഫ്.ഐ നേതാവായിരുന്ന സർവകലാശാല യൂനിയൻ ഭാരവാഹി തുടങ്ങിയവരെല്ലാം ഇതിലുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടി നേതാവിന്‍റെ മകൾ, പ്രിസം പദ്ധതിക്ക് പുറമെ മറ്റൊരു എംപാനൽ ജീവനക്കാരി തുടങ്ങിയവരും പട്ടികയിലുണ്ട്. പട്ടികക്കെതിരെ നേരത്തെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ രംഗത്തുവന്നിരുന്നു. കഴിഞ്ഞ റാങ്ക് പട്ടികയുടെ കാലാവധി ഒരു വർഷം ശേഷിക്കുമ്പോഴാണ് ഒഴിവുകളൊന്നുമില്ലാതെ തിരക്കിട്ട് പുതിയ വിജ്ഞാപനമിറക്കിയത്. ഇത് സർക്കാറിന്‍റെ കാലാവധി കഴിയുംമുമ്പ് ഇഷ്ടക്കാർക്ക് അവസരം ഉറപ്പാക്കാനാണെന്നാണ് ആരോപണം. ഉദ്യോഗാർഥികളിലൊരാൾ നൽകിയ ഹരജിയിൽ, നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെ.എ.ടി) രണ്ട് മാസത്തേക്ക് തടഞ്ഞതാണ്. മതിയായ യോഗ്യതയില്ലാതെ റാങ്ക് പട്ടികയിൽ ഇടംപിടിച്ചവർക്ക് ഉൾപ്പെടെ ട്രൈബ്യൂണൽ നോട്ടിസ് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.