സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജയിൽ മേധാവി എ.ഡി.ജി.പി. ബൽറാം കുമാർ ഉപാധ്യായക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കോടതി ഫയലിൽ സ്വീകരിച്ചു. അഴിമതി നിരോധന നിയമപ്രകാരം ഉന്നത ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താൻ സർക്കാറിന്റെ മുൻകൂർ അനുമതി വാങ്ങി ഹാജരാക്കാൻ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ഹരജിക്കാരന് നിർദേശം നൽകി. പൊതുതാൽപര്യ വ്യവഹാരിയായ ടി.എസ്. ആശിഷാണ് ഹരജി നൽകിയത്.
ജയിൽ വകുപ്പിലെ അഴിമതികളുമായി ബന്ധപ്പെട്ട് വിരമിച്ച ഡി.ഐ.ജി. പി. അജയകുമാർ പ്രമുഖ മാധ്യമത്തിലൂടെ നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹരജിക്ക് ആധാരം. നിലവിൽ അഴിമതിക്കേസിൽ സസ്പെൻഷനിലുള്ള ജയിൽ ഡി.ഐ.ജി. എം.കെ. വിനോദ് കുമാർ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ബൽറാംകുമാർ ഉപാധ്യായ ഒത്താശ ചെയ്തു, സസ്പെൻഷനിലായ ഉദ്യോഗസ്ഥന് ജയിൽ ആസ്ഥാനത്ത് അസാധാരണ അധികാരങ്ങൾ ജയിൽ മേധാവി നൽകി, തടവുകാർക്ക് ചട്ടവിരുദ്ധമായി പരോൾ അനുവദിച്ചു, ജയിലിലേക്ക് ലഹരിവസ്തുക്കളും മൊബൈൽ ഫോണും എത്തിക്കാൻ വിനോദ് കുമാർ കൈക്കൂലി വാങ്ങി, ഇതിന്റെ പങ്ക് ജയിൽ മേധാവിക്ക് ലഭിച്ചു തുടങ്ങിയതെല്ലാം പരാതിക്കാരൻ ഹരജിയിൽ ആരോപിച്ചു.
കേസിൽ പ്രാഥമിക വാദം കേട്ട കോടതി ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് നിരീക്ഷിച്ചു. എന്നാൽ, അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതികൾ പ്രകാരം സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കും മുമ്പ് ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള അനുമതി പത്രം വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.