തെരുവുനായ്ക്കൾ കോഴിക്കൂട് തകർത്ത് 100 കോഴികളെ കടിച്ചുകൊന്നു

ഇരവിപുരം: കൂട്ടത്തോടെയെത്തിയ തെരുവുനായ്ക്കൾ കോഴിക്കൂട് തകർത്ത് 100 കോഴികളെ കടിച്ചുകൊന്നു. കോഴികളുടെ ബഹളംകേട്ട് പുറത്തിറങ്ങിയ വീട്ടുകാരെ നായ്ക്കൾ കൂട്ടത്തോടെയെത്തി ആക്രമിക്കാൻ ശ്രമിച്ചു. വടക്കേവിള യൂനുസ് കോളജ് ഓഫ് എൻജിനീയറിങ്ങിന് പുറകിൽ അയത്തിൽ ശാന്തിനഗർ 189 കുറ്റാത്തുവിളയിൽ സുരേഷ് കുമാറി​െൻറ വീട്ടിൽ ചൊവ്വാഴ്ച പുലർച്ചെ രേണ്ടാടെയായിരുന്നു സംഭവം. ഇരുപതോളം വരുന്ന തെരുവുനായ്ക്കൾ കൂട്ടത്തോടെയെത്തി കൂടി​െൻറ നെറ്റ് തകർത്ത് കോഴികളെ കടിച്ചുകൊല്ലുകയായിരുന്നു. കുറേ കോഴികളെ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി സമീപത്തെ വീട്ടുവളപ്പിൽ വെച്ചാണ് കൊന്നുതിന്നത്. കോഴിക്കൂട് മുതൽ ഏകദേശം 100 മീറ്റർ അകലെ വരെ കോഴികളുടെ അവശിഷ്ടങ്ങൾ ചിതറിക്കിടപ്പുണ്ടായിരുന്നു. അർധരാത്രിയിൽ കോഴികളുടെ കൂട്ടക്കരച്ചിൽ കേട്ട് വീട്ടുടമയായ സുരേഷ് കുമാറും ഭാര്യ സുഗതയും പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും നായ്ക്കൾ വിരട്ടിയതിനാൽ കോഴിക്കൂടിനടുത്തേക്ക് ചെല്ലാനായില്ല. നായ്ക്കൾ പോയിക്കഴിഞ്ഞ് നോക്കിയപ്പോഴാണ് കോഴികളെ കൂട്ടത്തോടെ കൊന്നിട്ടിരിക്കുന്നത് കണ്ടത്. സൂര്യകാന്തി കുടുംബശ്രീയുടെ സെക്രട്ടറിയായ സുഗത കുടുംബശ്രീ വായ്പ കൊണ്ടാണ് കോഴിയെ വാങ്ങി വളർത്തിയിരുന്നത്. കോഴികൾ ചത്തതോടെ സുഗതയുടെ ജീവിതമാർഗവും വഴിമുട്ടി. വിവരം പുന്തലത്താഴത്തുള്ള മൃഗാശുപത്രിയിൽ അറിയിച്ചതിനെ തുടർന്ന് വെറ്ററിനറി സർജൻ സ്ഥലത്തെത്തി കോഴികളെ പോസ്റ്റ്മോർട്ടം നടത്തി. വിവരം മൃഗസംരക്ഷണ വകുപ്പ് അധികൃതർക്ക് റിപ്പോർട്ട് ചെയ്യുമെന്ന് വെറ്ററിനറി സർജൻ പറഞ്ഞു. വടക്കേവിള വില്ലേജ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. കുറേ ദിവസമായി പ്രദേശത്ത് രാത്രി തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. വീടുകളിൽനിന്ന് വളർത്തു പൂച്ചകളെ പിടിച്ചുകൊണ്ടുപോകുന്നതും പതിവായി. യൂനുസ് കോളജിന് സമീപത്തുനിന്ന് കുറ്റാത്തുവിളയിലേക്കുള്ള റോഡിൽ മാലിന്യം തള്ളുന്നത് പതിവായതോടെയാണ് ഇവിടെ തെരുവുനായ് ശല്യം രൂക്ഷമായതെന്ന് പ്രദേശവാസികൾ പറയുന്നു. ഒന്നരമാസം പ്രായമുള്ള കോഴികളെയാണ് തെരുവുനായ്ക്കൾ കടിച്ചുകൊന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.