ഏറ്റെടുക്കാനാളില്ലാത്ത വയോധികന് ആശ്വാസമായി മെഡിക്കൽ കോളജ് ആശുപത്രി

തിരുവനന്തപുരം: ബന്ധുക്കളാരും ഏറ്റെടുക്കാനില്ലാത്ത 77 വയസ്സുള്ള മൈക്കിളിന് ആശ്വാസമായി മെഡിക്കൽ കോളജ് ആശുപത്രി. ഏഴ് വർഷമായി മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് അന്തിയുറങ്ങുകയാണ് മൈക്കിൾ. തിമിരം ബാധിച്ച് കാഴ്ചനഷ്ടപ്പെട്ട്, കേൾവിശക്തി കുറഞ്ഞ്, ഇടത് കൈക്ക് സ്വാധീനക്കുറവുമായി ഭിക്ഷയാചിച്ച് കഴിഞ്ഞ മൈക്കിളിന് മെഡിക്കൽ കോളജ് ആശുപത്രി വിദഗ്ധചികിത്സ നൽകുകയും താമസിക്കാനൊരിടം കണ്ടെത്തിക്കൊടുക്കുകയും ചെയ്തു. മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിലെ ഡോക്ടർമാരാണ് മൈക്കിളിന് പുതുജന്മം നൽകിയത്. കുണ്ടമൺകടവ് സ്വദേശിയായ മൈക്കിളിന് ഭാര്യയും നാല് മക്കളുമുണ്ടായിരുന്നു. മൂത്തകുഞ്ഞ് വളരെ ചെറുപ്പത്തിലേ മരിച്ചിരുന്നു. മൈക്കിളിന് എട്ട് സഹോദരങ്ങളിലുള്ളതിൽ ഒരുചേച്ചി മാത്രമേ ഇപ്പോൾ ജീവിച്ചിരിപ്പുള്ളൂ. ഭാര്യയുമായി പിണങ്ങി 41 വർഷം മുമ്പാണ് മൈക്കിൾ തിരുവനന്തപുരം വിട്ടത്. കോട്ടയത്തെത്തിയ മൈക്കിൾ മണലൂറ്റുന്ന ജോലി ചെയ്താണ് ജീവിതം തള്ളിനീക്കിയത്. തുടർന്ന് വാഹനാപകടത്തിൽപെട്ട് പരിക്കേൽക്കുകയും വീണ്ടും തിരുവനന്തപുരത്തേക്ക് എത്തുകയും ചെയ്തു. ഒന്നരവർഷം മുമ്പ് ജനറൽ ആശുപത്രിയിൽ ചികിത്സതേടി. പിന്നീട് നിലത്തുവീണ് പരിക്കേറ്റു. ഡിസ്ചാർജായ മൈക്കിൾ ജീവിക്കാൻ വഴിയില്ലാതെ ഭിക്ഷാടനം തെരഞ്ഞെടുത്തു. ശ്രീചിത്രയുടെ മുമ്പിൽ അവശനായി കണ്ട മൈക്കിളിനെ സൈക്യാട്രി വിഭാഗം പ്രഫ. ഡോ. അനിൽകുമാറും ഡോ. ജോയും ചേർന്ന് ഒ.പിയിലെത്തിക്കുകയായിരുന്നു. മുഷിഞ്ഞവേഷം മാറ്റി കുളിപ്പിച്ച് വൃത്തിയാക്കി മൈക്കിളിന് മതിയായ വസ്ത്രങ്ങളും ആഹാരവും മരുന്നുകളും ലഭ്യമാക്കി. മൈക്കിളി​െൻറ അവസ്ഥ പൊലീസിനെ അറിയിക്കുകയും ചെയ്തു. അദ്ദേഹത്തെ ഏറ്റെടുക്കാൻ ആരുമില്ലെന്ന് ബോധ്യമായതോടെ പല സന്നദ്ധപ്രവർത്തകരുമായി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ്, ആർ.എം.ഒ ഡോ. മോഹൻ റോയ്, സൈക്യാട്രി വിഭാഗം ഡോ. ജോസഫ് മാണി, സോഷ്യൽ സയൻറിസ്റ്റ് നസീർ എന്നിവർ ബന്ധപ്പെടുകയും പരിഹാരംകണ്ടെത്തുകയും ചെയ്തു. തുടർന്ന് ദിവ്യശാന്തി ആശ്രമം കഴിഞ്ഞദിവസം മൈക്കിളിനെ ഏറ്റെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.