വിവാദങ്ങള്‍ക്കൊടുവില്‍ പ്രേംനസീര്‍ പുരസ്‌കാരം രണ്ടുപേർക്ക്

ആറ്റിങ്ങല്‍: . ഗ്രാമപഞ്ചായത്തി​െൻറ അവാർഡ് നടൻ ടി.പി മാധവനും പൗരാവലിയുടെ പുരസ്കാരം നടി ശാരദക്കും നൽകാനാണ് തീരുമാനം. ഒരേ വേദിയില്‍ ഇരു അവാര്‍ഡുകളും സമ്മാനിക്കും. പഞ്ചായത്തിനെക്കാൾ തുക ഉയര്‍ത്തിയിട്ടുണ്ട് പൗരാവലി അവാര്‍ഡിന്. ഒരാഴ്്ചയായി പ്രേംനസീര്‍ പുരസ്‌കാരത്തെ ചൊല്ലി തര്‍ക്കവും വിവാദവും നടക്കുകയായിരുന്നു. ചിറയിന്‍കീഴ് പൗരാവലിയാണ് പ്രേംനസീര്‍ പുരസ്‌കാരം വിതരണം നടത്തിയിരുന്നത്. അവാര്‍ഡ് തുക ഗ്രാമപഞ്ചായത്ത് തനത് ഫണ്ടില്‍നിന്ന് ലഭ്യമാക്കുകയും ചെയ്തിരുന്നു. ഘട്ടംഘട്ടമായി അവാര്‍ഡ് തുക വർധിപ്പിച്ച് നിലവില്‍ 50,000 രൂപയിലെത്തി. ജനുവരിയില്‍ പ്രേംനസീര്‍ സ്മൃതി ദിനത്തിലാണ് അവാര്‍ഡ് ദാനവും നടത്തിയിരുന്നത്. ജേതാക്കളായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന പ്രമുഖരുടെ സമയലഭ്യതക്കനുസരിച്ച് അവാര്‍ഡ് വിതരണ തീയതിയില്‍ ചെറിയ വ്യത്യാസങ്ങളും നേരത്തേ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഈ വര്‍ഷം ജനുവരിയില്‍ അവാര്‍ഡ് വിതരണമോ പ്രഖ്യാപനമോ ഉണ്ടായില്ല. ഇതുസംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഗ്രാമപഞ്ചായത്ത് ചിറയിന്‍കീഴ് പൗരാവലിക്ക് കത്ത് നല്‍കിയിരുന്നു. പ്രതികരണം ഉണ്ടാകാതായതോടെ പഞ്ചായത്ത് കമ്മിറ്റിയില്‍ വിഷയം ഉള്‍പ്പെടുത്തി ചര്‍ച്ചചെയ്യുകയും ടി.പി. മാധവന് അവാര്‍ഡ് നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു. പഞ്ചായത്തി​െൻറ പ്രഖ്യാപനം വന്നതോടെ പൗരാവലി യോഗം ചേര്‍ന്ന് ഇതിനെതിരെ രംഗത്തുവന്നു. ടി.പി. മാധവനെ മാറ്റി നടി ശാരദക്ക് അവാര്‍ഡ് നല്‍കണമെന്ന നിലപാട് സ്വീകരിച്ചതോടെയാണ് സംഭവം വിവാദമായി. അവാര്‍ഡ് ജേതാവിനെ മാറ്റി നിശ്ചയിക്കാനുള്ള തീരുമാനം വ്യാപക എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. അവാര്‍ഡ്‌ജേതാവായ ടി.പി. മാധവനും ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നു. ഇതോടെ പൗരാവലി പ്രതിരോധത്തിലായി. തുടർന്ന്, വ്യാഴാഴ്ച ഉച്ചക്ക് യോഗം ചേര്‍ന്ന് നടി ശാരദക്ക് പൗരാവലിയുടെ പേരില്‍ പ്രേംനസീര്‍ പുരസ്‌കാരം നല്‍കാനും ഇതേ വേദിയില്‍ ചിറയിന്‍കീഴ് പഞ്ചായത്ത് പ്രഖ്യാപിച്ച അവാര്‍ഡ് ടി.പി. മാധവന് സമ്മാനിക്കുവാനും തീരുമാനിക്കുകയായിരുന്നു. വിവാദങ്ങള്‍ക്കൊടുവില്‍ പഞ്ചായത്തിന് മേല്‍ വിജയം ഉറപ്പിക്കാന്‍ പൗരാവലി അവാര്‍ഡ് തുക 75,000 ആയി ഉയര്‍ത്തി. പൗരാവലിയുടെ അവാര്‍ഡിന് കൂടുതല്‍ പ്രസക്തി സൃഷ്ടിക്കുകയാണ് ലക്ഷ്യം. പൗരാവലിയുടെ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് എസ്. ഡീന, വൈസ് പ്രസിഡൻറ് എം.വി. കനകദാസ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ നസീഹ, സരിത, പി. മണികണ്ഠന്‍ എന്നിവരും പങ്കെടുത്തിരുന്നു. ഇവരെല്ലാം പൗരാവലി കമ്മിറ്റിയിലും ഭാരവാഹികളാണ്. പൗരാവലിയുടെ ഇതര ഭാരവാഹികളായ ആര്‍. സുഭാഷ്, എസ്.വി. അനിലാല്‍, പുതുക്കരി പ്രസന്നന്‍, ജി. വേണുഗോപാലന്‍നായര്‍, ചന്ദ്രശേഖരന്‍നായര്‍, സാജന്‍ ചിറയിന്‍കീഴ്, വേണു ശാര്‍ക്കര, എസ്. അപ്പുകുട്ടന്‍, കളിയിപ്പുര രാധാകൃഷ്ണന്‍, പി. മുരളി, വി. വിജയകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.