തിരുവനന്തപുരം: പദ്ധതി നടത്തിപ്പിെൻറപേരിൽ കെട്ടിടനിർമാണ അപേക്ഷ സ്വീകരിക്കുന്നത് കോർപറേഷൻ നിർത്തിവെച്ചതായി പരാതി. ഇതോടെ കെട്ടിടനിർമാണത്തിനും പൂർത്തീകരിച്ച കെട്ടിടങ്ങൾക്ക് നമ്പർ കിട്ടാനും കോർപറേഷനിൽ അപേക്ഷയുമായി എത്തുന്നവർ വലയുകയാണ്. സേവന അവകാശ നിയമപ്രകാരം കെട്ടിട നിർമാണ അപേക്ഷ 30 ദിവസത്തിനകം തീർപ്പ് കൽപിക്കണമെന്നാണ് ചട്ടം. പണി പൂർത്തീകരിച്ച കെട്ടിടങ്ങൾക്ക് കരംനിശ്ചയിച്ച് നമ്പർ അനുവദിച്ച് നൽകുന്ന അപേക്ഷ 15 ദിവസത്തിനകം തീർപ്പ് കൽപിക്കണമെന്നുമാണ് വ്യവസ്ഥ. എന്നാൽ, അതെല്ലാം പദ്ധതി നടത്തിപ്പിെൻറ പേരിൽ കോർപറേഷൻ നിർത്തിവെച്ചിരിക്കുകയാണ്. ജനങ്ങളുടെ ബുദ്ധിമുട്ട് വർധിച്ചതോടെ, ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ കവടിയാർ ഹരികുമാർ മനുഷ്യാവകാശ കമീഷന് പരാതി നൽകി. പരാതി സ്വീകരിച്ച കമീഷൻ, മറ്റ് അപേക്ഷ എടുക്കുന്നതുപോലെ എല്ലാ ദിവസവും കെട്ടിടനിർമാണ അപേക്ഷയും സ്വീകരിക്കണമെന്നും സ്വീകരിച്ച അപേക്ഷക്ക് കാലതാമസം കൂടാതെ അനുമതി നൽകുകയും വേണമെന്ന് നിർദേശിച്ചു. പൂർത്തീകരിച്ച കെട്ടിടങ്ങൾക്ക് കരം നിശ്ചയിച്ച് കെട്ടിടനമ്പർ അനുവദിക്കുകയും വേണമെന്നും കമീഷൻ കോർപറേഷൻ സെക്രട്ടറിക്ക് നൽകിയ ഉത്തരവിൽ പറഞ്ഞു. കോർപറേഷനിലെ 100 വാർഡിലും കെട്ടിട നിർമാണ അപേക്ഷ സ്വീകരിക്കുന്നത് കോർപറേഷനിലെ എൻജിനീയിറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ്. ജനസേവന കേന്ദ്രങ്ങൾ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. 300 ചതുരശ്ര മീറ്റർ വരെയുള്ള ഏകവാസ ഗൃഹങ്ങൾക്ക് ഒരു ദിവസം കൊണ്ട് അനുവാദപത്രം നൽകുന്ന വൺഡേ പെർമിറ്റ് സമ്പ്രദായം നിലവിലുണ്ട്. മറ്റ് കെട്ടിടങ്ങൾക്ക് ജനറൽ സമ്പ്രദായവും കോർപറേഷനിലുണ്ട്. എന്നാൽ, പദ്ധതിയുടെ പേരിൽ അതെല്ലാം നിർത്തിെവച്ചിരിക്കുയാണ്. ബാങ്ക് വായ്പയും മറ്റും എടുത്ത് കെട്ടിടനിർമാണത്തിനായി കാത്തുനിൽക്കുന്നവരാണ് ഇതോടെ പ്രതി സന്ധിയിലായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.