‘പേ ആന്‍ഡ് പാര്‍ക്കിങ്’ കേശവദാസപുരംവരെ വ്യാപിപ്പിച്ചു

തിരുവനന്തപുരം: പുളിമൂട് മുതല്‍ കിഴക്കേകോട്ടവരെ വിജയം കണ്ട ‘പേ ആന്‍ഡ് പാര്‍ക്കിങ്’ സംവിധാനം കേശവദാസപുരംവരെ നീട്ടും. സംവിധാനം ഇന്നുമുതല്‍ പ്രാബല്യത്തിലാകും. പുളിമൂട് നിന്ന് കേശവദാസപുരം വരെയാണ് സംവിധാനം വ്യാപിക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്. ഇതോടെ എം.ജി റോഡിലെ ഗതാഗതക്കുരുക്കും തോന്നുംപടിയുള്ള പാര്‍ക്കിങും നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. രണ്ടുമാസം മുമ്പാണ് കോര്‍പറേഷന്‍ രണ്ടാംഘട്ടം ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. ഇതിന് ട്രാഫിക് അഡൈ്വസറി കമ്മിറ്റിയും താല്‍പര്യം പ്രകടിപ്പിച്ചതോടെയാണ് ഇന്നുമുതല്‍ സംവിധാനം കേശവദാസപുരംവരെ നീളുന്നത്. വ്യാഴാഴ്ച വൈകീട്ട് നാലിന് കേശവദാസപുരം ജങ്ഷനില്‍ മേയര്‍ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. പുളിമൂട് മുതല്‍ കേശവദാസപുരംവരെ സ്ഥലങ്ങളില്‍ 58 ഇടങ്ങളിലായിരിക്കും പാര്‍ക്കിങ് സൗകര്യം ഒരുക്കുക. ഇതില്‍ 32 ഇടങ്ങള്‍ ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ളവയായിരിക്കും. 26 സ്ഥലങ്ങളില്‍ നാലുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. ഓരോ ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിങ് ഇടങ്ങളിലും 30ലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. നാലുചക്ര വാഹന പാര്‍ക്കിങ് ഇടങ്ങളില്‍ ഓരോയിടത്തും 15 വാഹനങ്ങളെങ്കിലും പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. വീതികൂടിയ ഭാഗങ്ങളില്‍ നാലുചക്ര വാഹനങ്ങളും വീതികുറഞ്ഞ ഇടങ്ങളില്‍ ഇരുചക്രവാഹനങ്ങളും പാര്‍ക്ക് ചെയ്യാനാകും സൗകര്യം ഒരുക്കുക. ഒരേസമയം പുളിമൂട് മുതല്‍ കേശവദാസപുരം വരെ 1500ഓളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് പാര്‍ക്കിങ് നിയന്ത്രണം. പുളിമൂട് മുതല്‍ കിഴക്കേകോട്ട വരെ നടപ്പാക്കിയപ്പോള്‍ ഈടാക്കിയ ഫീസ് തന്നെയാണ് രണ്ടാംഘട്ടത്തിലും ഈടാക്കുക. ഇരുചക്രവാഹനങ്ങള്‍ക്ക് രണ്ട് മണിക്കൂറിന് രണ്ട് രൂപയും ഓട്ടോകള്‍ക്ക് അഞ്ച് രൂപയും നാല് ചക്രവാഹനങ്ങള്‍ക്ക് 10 രൂപയുമാണ് നിലവിലെ നിരക്ക്. പുളിമൂട് മുതല്‍ കേശവദാസപുരം വരെ പാര്‍ക്കിങ് ഏരിയകളില്‍ നിന്ന് ഫീസ് പിരിക്കുന്നതിനും വാഹനയാത്ര സുഗമമാക്കാനും അമ്പതിലധികം ട്രാഫിക് വാര്‍ഡന്‍മാരെ നിയമിച്ചു. രണ്ട് ഷെഡ്യൂളുകളായിട്ടാകും ഇവര്‍ പ്രവര്‍ത്തിക്കുക. പുളിമൂട് മുതല്‍ കേശവദാസപുരം വരെ പേ ആന്‍ഡ് പാര്‍ക്കിങ് സംവിധാനത്തില്‍ എ.ടി.എം കൗണ്ടറുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങള്‍ക്ക് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവരെ ഒഴിവാക്കും. ചെറിയ സമയത്തേക്ക് മാത്രം വാഹനം നിര്‍ത്തുന്നത് പരിഗണിച്ചാണ് ഇവരെ ഒഴിവാക്കുന്നത്. സ്കൂള്‍ വാഹനങ്ങളെയും രാവിലെയും വൈകീട്ടും സ്കൂളുകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കും. അതിനും ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.