തിരുവനന്തപുരം: തലസ്ഥാനത്തെ സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു അന്തരിച്ച പാളയം മുന്‍ ഇമാം ഹംസ മൗലവി ഫാറൂഖി. ഒരു ദശാബ്ദത്തോളം പാളയം മസ്ജിദിന് ആത്മീയ നേതൃത്വം നല്‍കിയ അദ്ദേഹം പ്രമുഖ മതപണ്ഡിതനുമായിരുന്നു. 1998 മുതല്‍ 2008വരെയാണ് അദ്ദേഹം പാളയം പള്ളിയിലെ ഇമാമായി പ്രവര്‍ത്തിച്ചത്. മതസൗഹാര്‍ദ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, മദ്യവിരുദ്ധ പ്രക്ഷോഭങ്ങളിലും സജീവമായിരുന്നു. ഇസ്ലാം അനുഷ്ഠാനങ്ങളില്‍ അന്തിമതീരുമാനം എടുക്കുന്നതിനായി മതമേലധ്യക്ഷന്മാരുടെ കൂട്ടായ്മയിലും അദ്ദേഹം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു. റമദാന്‍, പെരുന്നാള്‍ തുടങ്ങിയവ നിശ്ചയിക്കാന്‍ തലസ്ഥാനത്ത് ഇമാമുമാര്‍ പാളയം മസ്ജിദില്‍ ഒത്തുചേര്‍ന്ന് കൂട്ടായ തീരുമാനം എടുക്കുന്നതിന് ഹംസ മൗലവി ഫാറൂഖി നേതൃത്വവും നല്‍കി. വിശേഷദിവസങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള വ്യത്യസ്തത ഏകോപിപ്പിക്കാന്‍ അദ്ദേഹം മുന്നിട്ടുനിന്നു. ലളിത ജീവിതശൈലിക്ക് ഉടമയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍െറ വാക്കുകളും പ്രസംഗങ്ങളുംപോലെയായിരുന്നു അദ്ദേഹത്തിന്‍െറ ജീവിതവും. സംഘടിത സകാത്ത് സംവിധാനം രൂപവത്കരിക്കുന്നതിനും ഇദ്ദേഹം മുന്‍കൈയെടുത്തു. പാളയം മസ്ജിദിന്‍െറ ആഭിമുഖ്യത്തില്‍ ബുധനാഴ്ച രാവിലെ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഈദ്ഗാഹില്‍ അദ്ദേഹത്തിനായി പ്രത്യേക പ്രാര്‍ഥന നടത്തുമെന്ന് ജമാഅത്ത് കമ്മിറ്റി സെക്രട്ടറി സലീം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.