ഇനിയും പരിഹാരമില്ലാതെ കിഴക്കന്‍ മേഖലയിലെ മാലിന്യപ്രശ്നം

പത്തനാപുരം: പരിഹരിക്കാന്‍ കഴിയാതെ കിഴക്കന്‍ മേഖലയിലെ മാലിന്യപ്രശ്നം. സര്‍ക്കാറുകള്‍ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചെങ്കിലും അതെല്ലാം ഫയലുകളില്‍ മാത്രമായി ഒതുങ്ങി. രാഷ്ട്രീയ ഇടപെടലുകളും വികസന പകപോക്കലുമായി നേതാക്കളും ഭരണകൂടവും തമ്മിലടിക്കുമ്പോള്‍ 25 വര്‍ഷമായി പൊതുജനം മാലിന്യം കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പത്തനാപുരം പഞ്ചായത്ത് മാര്‍ക്കറ്റിനുളളില്‍ മാത്രമായി നിറഞ്ഞിരുന്ന മാലിന്യം ഇപ്പോള്‍ പൊതുനിരത്തുകളിലേക്കും ജനവാസമേഖലകളിലേക്കും വ്യാപിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നഗരത്തിലത്തെുന്നവര്‍ക്ക് മാലിന്യം ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പത്തനാപുരം പഞ്ചായത്താണ് മാലിന്യപ്രശ്നപരിഹാരത്തിനായി ആദ്യസംരംഭം ആരംഭിക്കുന്നത്. പൊതുമാര്‍ക്കറ്റിനുള്ളില്‍ ജൈവമാലിന്യം സംസ്കരിക്കാനായി ലക്ഷങ്ങള്‍ ചെലവഴിച്ച് സംസ്കരണ പ്ളാന്‍റ് നിര്‍മിച്ചു. ചന്തക്കുള്ളിലെ പഴങ്ങള്‍ പച്ചക്കറി അവശിഷ്ടങ്ങള്‍ എന്നിവ സംസ്കരിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതായിരുന്നു പദ്ധതി. ഇവിടെ നിന്നുള്ള വൈദ്യുതി പ്രയോജനപ്പെടുത്തിയാണ് മാര്‍ക്കറ്റിനുള്ളിലെ വിളക്കുകള്‍ പ്രകാശിച്ചിരുന്നത്. പഞ്ചായത്ത് തന്നെ ജീവനക്കാരനെ നിയമിച്ച് പദ്ധതി പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. മാര്‍ക്കറ്റിനുള്ളില്‍ വ്യാപാരശാലകള്‍ വര്‍ധിച്ചപ്പോള്‍ മാലിന്യമെല്ലാം സംസ്കരിക്കാന്‍ കഴിയാതെ വന്നു. ഇതോടെ പ്ളാന്‍റിന് ചുറ്റും വീണ്ടും മാലിന്യം കുന്നുകൂടി. കൃത്യമായ സംരക്ഷണമോ പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ജീവനക്കാരോ ഇല്ലാത്തതിനാല്‍ പ്ളാന്‍റ് ഇപ്പോള്‍ മൃതാവസ്ഥയിലാണ്. 1992ല്‍ നെടുംപറമ്പിന് സമീപം നീലിക്കോണത്ത് പൊതുശ്മശാനത്തിനായി വാങ്ങിയ 90 സെന്‍റ് സ്ഥലത്ത് മാലിന്യ സംസ്കരണ പ്ളാന്‍റിനായി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും രാഷ്ട്രീയ ഇടപെടലുകള്‍ പദ്ധതി അട്ടിമറിക്കപ്പെട്ടു. ഭൂമിക്ക് ചുറ്റും സംരക്ഷണ മതില്‍ കെട്ടുകയും പാത നിര്‍മിക്കുകയുമാണ് ആകെ നടന്ന പ്രവര്‍ത്തനം. കെ.ബി. ഗണേഷ്കുമാര്‍ വനം മന്ത്രിയായിരുന്ന കാലത്ത് സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍െറ കുമരംകുടി എസ്റ്റേറ്റില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ മാലിന്യ സംസ്കരണ പ്ളാന്‍റ് നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നു. തദ്ദേശസ്വയംഭരണവകുപ്പുമായി ചേര്‍ന്നാണ് ഖരമാലിന്യ പ്ളാന്‍റ് നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. പത്തനാപുരം പഞ്ചായത്തിനുപുറമെ പിറവന്തൂര്‍, വിളക്കുടി, മേലില, വെട്ടിക്കവല, തലവൂര്‍, പട്ടാഴി, പട്ടാഴി വടക്കേക്കര എന്നീ പഞ്ചായത്തുകളിലെ മാലിന്യവും പ്ളാന്‍റില്‍ സംസ്കരിക്കാനുള്ള സംവിധാനവും ഒരുക്കുന്നതായിരുന്നു പദ്ധതി. ശുചിത്വമിഷനായിരുന്നു നിര്‍മാണച്ചുമതല. കുമരംകുടിയില്‍ പ്ളാന്‍റിനാവശ്യമായി സ്ഥലം സന്ദര്‍ശിക്കാനത്തെിയ ശുചിത്വമിഷന്‍ അധികൃതരെ നാട്ടുകാര്‍ തടഞ്ഞു. നൂറുകണക്കിനാളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കുമരംകുടിയിലെ ജനജീവിതത്തെ ബാധിക്കുന്ന പ്ളാന്‍റ് നിര്‍മിക്കാന്‍ അനുവദിക്കില്ളെന്ന് നാട്ടുകാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ തന്നെ പ്ളാന്‍റ് നിര്‍മാണത്തില്‍നിന്ന് പിന്മാറി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് നിര്‍മിച്ച എയ്റോബിക് മാലിന്യ സംസ്കരണ സംവിധാനം പോലും ഫലപ്രദമാകുന്നില്ല എന്നതാണ് സത്യാവസ്ഥ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.