കയ്പമംഗലത്തും നടപ്പാക്കും 'പുനർഗേഹം' പദ്ധതി

കൊടുങ്ങല്ലൂർ: സംസ്ഥാനത്തെ 18,685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ തീരത്തുനിന്ന് മാറ്റിപാർപ്പിക്കുന്ന 'പുനർഗേഹം' പദ്ധതിയുടെ ആദ്യഘട്ടത്തിൽ കയ്പമംഗലം മണ്ഡലവും ഇടംപിടിച്ചു. നിയോജക മണ്ഡലത്തിലെ നിലവിലെ ഗുണഭോക്തൃ പട്ടികയിലുള്ള 408 കുടുംബങ്ങൾക്കും ആദ്യഘട്ടത്തിൽ തന്നെ വീട് ലഭിക്കും. സംസ്ഥാനത്ത് ആദ്യമായി പദ്ധതി പ്രാവർത്തികമാക്കുന്ന ജില്ലയും തൃശൂരാണ്. തിരുവനന്തപുരം സെക്രേട്ടറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽവെച്ച് നടന്ന പുനർഗേഹ പദ്ധതിയുടെ നിർവഹണം സംബന്ധിച്ച യോഗത്തിലാണ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഇക്കാര്യം അറിയിച്ചത്. തീരദേശ പ്രശ്നങ്ങൾ ഏറ്റവും രൂക്ഷമായ കയ്പമംഗലം മണ്ഡലത്തിൽ തന്നെ പുനർഗേഹ പദ്ധതി നടപ്പാക്കണം എന്ന ഇ.ടി. ടൈസൺ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. വേലിയേറ്റ മേഖലയിൽ 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ മാറ്റിപാർപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പത്ത് ലക്ഷം രൂപ വീതമാണ് ഓരോ കുടുംബങ്ങൾക്കും നൽകുന്നത്. ഇതിൽ സ്ഥലം വാങ്ങി ബാക്കി മുഴുവൻ പണവും വീട് നിർമിക്കുന്നതിനുപയോഗിക്കാമെന്ന പുതിയ നിയമം കൂടി ഉൾപ്പെടുത്തിയതോടെ മുഴുവൻ തുകയും ഗുണഭോക്താവിന് ലഭിക്കും. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. 12 വർഷത്തേക്ക് കൈമാറാൻ പാടില്ലെന്ന വ്യവസ്ഥയോടെയാണ് തുക അനുവദിക്കുക. 12 വർഷത്തിനുശേഷം കൈമാറിയാൽ അവരെ സർക്കാറിൻെറ മറ്റു ഭവനപദ്ധതികൾക്ക് പരിഗണിക്കില്ല. ഗുണഭോക്താക്കളായശേഷം മാറിത്താമസിക്കാൻ വിസമ്മതിച്ചാൽ പിന്നീട് കടൽക്ഷോഭംമൂലം വീടിനോ സ്ഥലത്തിനോ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് സർക്കാർ സഹായം നൽകില്ല. ഗുണഭോക്താക്കൾക്ക് വീട് കിട്ടിക്കഴിഞ്ഞാൽ നിലവിൽ താമസിക്കുന്ന വീട് സ്വന്തമായി പൊളിച്ചുമാറ്റി സ്ഥലം ഉപേക്ഷിക്കണം. അഞ്ചുസൻെറിന് മുകളിൽ ഭൂമിയുണ്ടെങ്കിൽ വ്യവസ്ഥകൾക്ക് വിധേയമായി അവിടെ കൃഷി അനുവദിക്കും. നിർമാണങ്ങൾ അനുവദിക്കില്ല. മറ്റു സ്ഥലങ്ങളിൽ ഹരിതകവചം വളർത്തുമെന്നും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.