അപവാദ പ്രചാരണം: സിസ്​റ്റർ ലൂസിയുടെ പരാതിയിൽ കേസെടുത്തു

മാനന്തവാടി: സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയ മാനന്തവാടി രൂപതയിലെ പി.ആര്‍.ഒ സംഘാംഗം ഫാദര്‍ നോബിള്‍ പാറക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുരക്കൽ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി. അപവാദ പ്രചാരണത്തിനായി കൃത്രിമത്വം നടത്തി ഉപയോഗിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ നല്‍കിയ മഠം അധികൃതര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജൂണ്‍ ഒന്നിന് ഉച്ചക്ക് 12ഓടെ തന്നെ കാണാനായി കാരക്കാമലയിലെ മഠത്തിലെത്തിയ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ ദൃശ്യങ്ങൾ കാണിച്ചാണ് നോബിള്‍ അപവാദ പ്രചാരണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു അടുക്കളവാതില്‍ തുറന്നു രണ്ടു പുരുഷന്മാരെ മഠത്തിനുള്ളില്‍ പ്രവേശിപ്പിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ എന്ന തലക്കെട്ടോടെയാണ് തിങ്കളാഴ്ച വൈകീട്ടോടെ യൂട്യൂബ് വഴി അഞ്ച് മിനിറ്റോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. ലൂസിയെ തികച്ചും വ്യക്തിഹത്യ നടത്തുന്ന രീതിയിലായിരുന്നു വിഡിയോക്ക് ശബ്ദം നല്‍കി അവതരിപ്പിച്ചത്. വിഡിയോ രാത്രിയോടെ തന്നെ വ്യാപകമായി പ്രചരിച്ചു. തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ ജില്ല പൊലീസ് മേധാവിക്ക് ലൂസി പരാതി നല്‍കിയത്. ഏതാനും ആഴ്ചകളായി മഠത്തിൻെറ മുന്‍വശത്തെ വാതിലടച്ച് പിന്‍വശത്തെ അടുക്കളവാതില്‍ വഴിയാണ് പ്രവേശനം നടക്കുന്നത്. തന്നെ കാണാനായി ഒരു സ്ത്രീയുള്‍പ്പെടെയെത്തിയ മൂന്നംഗ മാധ്യമ സംഘത്തിലെ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ അടുക്കളയിലേക്ക് പ്രവേശിക്കുന്ന രംഗം മാത്രം വിഡിയോയില്‍നിന്നു കട്ട് ചെയ്തു പ്രചരിപ്പിക്കുകയാണുണ്ടായത്. ഒരു വര്‍ഷത്തോളമായി സമൂഹ മാധ്യമങ്ങളിലൂടെ ഫാ. നോബിള്‍ തന്നെ നിരന്തരം അവഹേളിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.