ന്യൂഡൽഹി: ജമ്മുകശ്മീരിൻെറ പ്രത്യേക പരിരക്ഷ എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ നടപടി ആത്യന്തികമായി തീവ്രവാദികൾക്കാണ് ശക്തിപകരുകയെന്ന് പ്രതിപക്ഷം. ഇന്ത്യക്കൊപ്പം നിന്ന കശ്മീരികളെ ദുർബലപ്പെടുത്തുന്ന നടപടിയാണ് മോദി സർക്കാറിേൻറതെന്നും ലോക്സഭയിൽ നടന്ന ചർച്ചയിൽ വിവിധ പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി. ശശി തരൂർ: ജനാധിപത്യത്തിന് കറുത്ത ദിനമാണ്. ആരുമായും കൂടിയാലോചന നടത്താതെയുള്ള സ്വേച്ഛാപരമായ നടപടിയാണ് സർക്കാർ കൈക്കൊണ്ടത്. രണ്ടു മുൻമുഖ്യമന്ത്രിമാർ അടക്കമുള്ളവരെ തടങ്കലിൽവെച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർക്കറ്റുമെല്ലാം പൂട്ടിയിട്ടും വാർത്താവിനിമയ ബന്ധങ്ങൾ ഇല്ലാതാക്കിയുമെല്ലാമാണ് സർക്കാർ സ്വന്തം അജണ്ട മുന്നോട്ടുനീക്കുന്നത്. ഭരണഘടനയുടെ അന്തഃസത്തക്ക് വിരുദ്ധമായ നടപടികളാണ് പാർലമൻെറിൽ അരങ്ങേറുന്നത്. നിയമനിർമാണത്തിന് കൂടിയാലോചന നടത്തുക എന്നത് ജനാധിപത്യത്തിൻെറ അടിസ്ഥാനമാണ്. പി.കെ. കുഞ്ഞാലിക്കുട്ടി: യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചാണ് സർക്കാർ കശ്മീരികളെ നേരിടുന്നത്. സർക്കാറിൻെറ കാഴ്ചപ്പാടിന് വിരുദ്ധമായൊരു കാഴ്ചപ്പാടും രാജ്യത്തുണ്ടെന്ന് കാണണം. പാവപ്പെട്ട കശ്മീരികളെ കേൾക്കാൻപോലും സർക്കാർ തയാറായില്ല. ജനാധിപത്യപ്രക്രിയ പിന്തുടർന്നല്ല നടപടികൾ. അഞ്ചു വർഷം ഭരിച്ചപ്പോൾ 370ാം വകുപ്പ് എടുത്തുകളയാൻ സർക്കാർ മുതിർന്നില്ല. ഇന്ന് വിജയിച്ച ഭാവത്തിൽ സർക്കാർ നിൽക്കുന്നുവെങ്കിലും, ഇപ്പോഴത്തെ നടപടികൾ തിക്തഫലമാണ് ഉണ്ടാക്കുക. വർഗീയ അജണ്ടകൊണ്ട് എല്ലാം മറച്ചുപിടിക്കാമെന്നു കരുതരുത്. ഭിന്നിപ്പിച്ചു ഭരിക്കുന്ന തന്ത്രമാണ് സർക്കാർ പ്രയോഗിക്കുന്നത്. യഥാർഥത്തിൽ തീവ്രവാദികൾക്ക് ശക്തി പകരുകയാണ് സർക്കാർ. എൻ.കെ. പ്രേമചന്ദ്രൻ: കശ്മീര്‍ ജനതയെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് രാജ്യത്തിൻെറ ദേശീയ ഐക്യം ഉറപ്പാക്കുന്നതിനു പകരം സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമായി രണ്ടായി വിഭജിക്കുന്നത് ചരിത്രപരമായ തെറ്റാണ്. ഭരണഘടനയുടെ 370ാം വകുപ്പ് അനുസരിച്ച് രാഷ്ട്രപതിക്ക് ജമ്മുകശ്മീരിൻെറ പ്രത്യേക പദവി പരിമിതപ്പെടുത്താനും പിന്‍വലിക്കാനുമുള്ള അവകാശം ജമ്മുകശ്മീരിലെ ഭരണഘടന നിർമാണസഭയുടെ താൽപര്യത്തിന് വിധേയമായിട്ടാണ്. ഭരണഘടന നിർമാണസഭയുടെ സ്ഥാനത്ത് സംസ്ഥാന നിയമസഭയായി മാറ്റാന്‍ 367ാം വകുപ്പ് ഭേദഗതിചെയ്യാനുള്ള അധികാരം പ്രസിഡൻറിനില്ല. 368ാം വകുപ്പ് അനുസരിച്ചല്ലാതെ പ്രസിഡന്‍ഷ്യല്‍ ഉത്തരവിലൂടെ ഭരണഘടന ഭേദഗതിചെയ്യാന്‍ കഴിയില്ല. എ.എം. ആരിഫ്: ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്നും കാടൻ രീതിയാണ് നടപ്പാക്കുന്നതെന്നും പറയുന്നവരെ പാകിസ്താനികളായി ചിത്രീകരിക്കുന്ന രീതിയാണ് സർക്കാറിേൻറത്. ബാബരി മസ്ജിദ് തകർത്തവരുടെ വികാരത്തോടെയാണ് സർക്കാർ ജമ്മുകശ്മീർ വിഷയത്തിൽ നീങ്ങുന്നത്. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് കശ്മീരിൽ. നിയമനിർമാണം കോടതിയിൽ ചോദ്യം ചെയ്യപ്പെടും. സർക്കാറിന് കിട്ടിയ ഭൂരിപക്ഷം എന്തും ചെയ്യാനുള്ള അധികാരമല്ല. ദേശീയ െഎക്യത്തിനു നേർക്കുള്ള ഏറ്റവും വലിയ ആക്രമണമാണ് സർക്കാർ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.