തൃശൂർ: ആദ്യം കുടിവെള്ള ചർച്ച. അതു കഴിഞ്ഞപ്പോൾ വീണ്ടും കുടിവെള്ള ചർച്ച. അങ്ങനെ ചർവിതചർവണമായി രണ്ടര മണിക്കൂർ ചർ ച്ച നീണ്ടത് വെള്ളം പോലെ. പദ്ധതിയല്ലാതെ കുടിവെള്ളമുണ്ടോ? അതിൻെറ സ്രോതസ്സെവിടെ?-പ്രതിപക്ഷം. അതിന് സ്ഥിരം മറുപടി: പീച്ചിയിൽ വെള്ളമുണ്ട്. മഴ തീരെ കിട്ടിയില്ലെങ്കിൽ ഒന്നും പറയാനാവില്ല. ഈ ഭരണം തീരും മുമ്പ് എല്ലാ ഡിവിഷനിലും വെള്ളം കിട്ടും. അതിനിടെ പതിവ് പരിപാടിയായ നേരിയ കശപിശ, വാഗ്വാദം, ചെറിയ തോതിൽ ഷോ. ഇത്രയും കഴിഞ്ഞപ്പോൾ മറ്റു അജണ്ടകൾക്ക് വേഗം കൂടി. യോഗവും കഴിഞ്ഞു. ഒല്ലൂരിനും കൂർക്കഞ്ചേരിക്കും പിന്നാെല വിൽവട്ടം മേഖലയിലെ കുടിവെള്ളമില്ലാത്ത എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകുന്ന പദ്ധതിയായിരുന്നു ആദ്യ അജണ്ട. കുടിവെള്ള പദ്ധതികൾ പ്രഖ്യാപിക്കുന്നതല്ലാതെ വെള്ളം എവിടെ നിന്ന് ലഭ്യമാക്കുമെന്ന് പറയുന്നില്ലെന്ന് ജോൺ ഡാനിേയൽ പറഞ്ഞു. തുടർന്ന് സംസാരിച്ച പ്രതിപക്ഷത്തെ സുബി ബാബു, കെ. മഹേഷ്, ഫ്രാൻസിസ് ചാലിശേരി, എം.എസ്. സമ്പൂർണ എന്നിവർ അതേറ്റ് പിടിച്ചു. ഭരണകക്ഷിയിലെ കൃഷ്ണൻകുട്ടി, എം.എൽ. റോസി, പ്രേംകുമാർ(കണ്ണൻ), അജിത ജയരാജൻ, ഡെപ്യൂട്ടി മേയർ പി. റാഫി ജോസ്, വർഗീസ് കണ്ടങ്കുളത്തി എന്നിവർ പദ്ധതിയെ ന്യായീകരിച്ചു. തുടർന്ന് വന്നത് പഴയ മുനിസിപ്പൽ പ്രദേശത്ത് പൈപ്പ് ലൈനുകളിൽ ചളിവെള്ളം വരുന്നതിനെക്കുറിച്ചായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോർപറേഷൻ ചെയ്ത പ്രവൃത്തികൾ പ്രത്യേക കുറിപ്പിൽ മേയർ വിശദീകരിച്ചു. ചളിവെള്ളം പൈപ്പിൽ കൂടി വരുന്നതിൻെറ കാരണം കണ്ടെത്താൻ കോർപറേഷൻ ജലവിതരണ വിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്നും പരിഹാരം കാണുന്നതിൽ ഭരണ നേതൃത്വം പരാജയപ്പെട്ടെന്നും ജോൺ ഡാനിേയൽ കുറ്റപ്പെടുത്തി. കുടിവെള്ള വിതരണ പദ്ധതികൾ സാേങ്കതിക കമ്മിറ്റി പരിശോധിക്കണമെന്നും പഠന റിപ്പോർട്ട് ഇല്ലാതെ കോടികൾ െചലവഴിക്കുന്നത് അവസാനിപ്പിക്കണമെന്നും എ. പ്രസാദ് പറഞ്ഞു. പ്രതിവിധി എന്ന നിലയിൽ വാഷ് ഔട്ട് വാൽവുകൾ സ്ഥാപിച്ചെന്നും പൈപ്പിലെ ചളി പൂർണമായി നീക്കാനുള്ള ജോലി നടക്കുകയാണെന്നും മേയർ അറിയിച്ചു. വാൽവ് അടച്ച് ചേംബർ കെട്ടി കവർ സ്ലാബ് സ്ഥാപിക്കുന്ന പ്രവൃത്തിയും നടന്നു വരുന്നു-മേയർ പറഞ്ഞു. തകർന്ന് കിടക്കുന്ന റോഡുകൾ റീ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധിച്ചു. റോഡുകളുടെ ജോലി ഡിസംബറിലേ പൂർത്തിയാവൂ എന്ന് വർഗീസ് കണ്ടങ്കുളത്തി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.