ഗുരുവായൂർ: എൽ.ഡി.എഫ് നേതൃത്വം നൽകുന്ന സി.പി.എം ഭരണ സമിതിക്കെതിരെ ദേവസ്വത്തിലെ സി.പി.എം അനുകൂല യൂനിയൻ. ജീവനക്കാരോ ടും ആശ്രിതരോടും ദേവസ്വം ഭരണ സമിതി അനീതി കാട്ടുന്നുവെന്നാണ് ആരോപണം. തന്ത്രിമാരും പാരമ്പര്യ ജീവനക്കാരുമായുള്ള പ്രശ്നം ഒതുങ്ങിയതിന് പിന്നാലെയാണ് ദേവസ്വം ഭരണ സമിതിക്കെതിരെ സ്വന്തം പാളയത്തിൽനിന്ന് എതിർപ്പുയരുന്നത്. സി.പി.എം അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ നൽകുന്ന നിവേദനങ്ങൾ പരിഗണിക്കാൻ പോലും ഭരണസമിതി തയാറാകുന്നില്ലെന്ന ആരോപണവും യൂനിയനുണ്ട്. ക്ഷേത്രത്തിനുള്ളിലെ ശീവേലി എഴുന്നള്ളിപ്പിനിടെ ആനയുടെ കുത്തേറ്റ് മരിച്ച പാപ്പാൻ വി. സുഭാഷിൻെറ ആശ്രിതന് അപേക്ഷ നൽകി ഒരു വർഷമായിട്ടും ജോലി നൽകിയില്ല. സർവിസിലിരിക്കെ മരിക്കുന്ന ജീവനക്കാരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള കട ബാധ്യത എഴുതി തള്ളാമെന്ന 1997ലെ ഉത്തരവ് അഞ്ച് ലക്ഷമാക്കാൻ 2017ൽ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഈ ആനുകൂല്യം ദേവസ്വം ജീവനക്കാർക്ക് ഭരണ സമിതി നൽകുന്നില്ല. ജീവനക്കാർക്ക് കാലങ്ങളായി നൽകി വന്നിരുന്ന പല ആനുകൂല്യങ്ങളും നിർത്തലാക്കി. യു.ഡി.എഫ് ഭരണ സമിതി സ്വജനപക്ഷ താൽപര്യത്തോടെ നടത്തിയ ജീവധന വിഭാഗത്തിലെ ഫീൽഡ് വർക്കർ തസ്തികയിലേക്കുള്ള നിയമനങ്ങൾ നടപടി ക്രമങ്ങൾ പാലിക്കുന്ന വിധത്തിലാക്കണമെന്ന ആവശ്യവും ചെവിക്കൊണ്ടില്ലെന്ന് നേതാക്കൾ ആരോപിച്ചു. പ്രസിഡൻറ് കെ. രമേശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. രാജൻ, എ.വി. പ്രശാന്ത്, സി.പി. ശ്രീധരൻ, ഇ. രാജു, സി. മനോജ്, ഇ.കെ. നാരായണൻ ഉണ്ണി, ഏലംകുളം ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രതിഷേധത്തിൽ ഭരണസമിതി അംഗവും ഗുരുവായൂർ: ദേവസ്വം ഭരണ സമിതിക്കെതിരായ പ്രതിഷേധ യോഗത്തിൽ ഭരണ സമിതി അംഗവും. ഭരണ സമിതിയിൽ ജീവനക്കാരുടെ പ്രതിനിധിയായ എ.വി. പ്രശാന്താണ് താൻ കൂടി അംഗമായ ഭരണ സമിതിക്കെതിരെ എംപ്ലോയീസ് ഓർഗനൈസേഷൻ സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്തത്. ഭരണ സമിതിയിൽ പ്രതിനിധിയുണ്ടായിട്ടും ജീവനക്കാരുടെ കാര്യങ്ങളിൽ നിഷേധാത്മക നയമാണ് തുടരുന്നതെന്ന് സി.പി.എം യൂനിയൻ നേതൃത്വത്തിന് അഭിപ്രായമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.