മുത്തച്ഛൻ മാവ്​ പൊട്ടിവീണു; രാത്രി ആയതിനാൽ വൻ ദുരന്തം ഒഴിവായി

എരുമപ്പെട്ടി: കാറ്റിലും മഴയിലും ചിറ്റണ്ടയിൽ റോഡരികിലെ മുതുമുത്തച്ഛൻ മാവ് പൊട്ടിവീണു. മുറിച്ച് മാറ്റണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ട മാവ്, പൊട്ടിവീണത് രാത്രി ആയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. പഴക്കം ചെന്ന ഈ മാവിൻെറ താഴെയാണ് ഓട്ടോറിക്ഷ സ്റ്റാൻഡ്. പകൽ സമയങ്ങളിൽ നിരവധി പേർ ഈ പരിസ്ഥത്ത് ഉണ്ടാവാറുണ്ട്. റോഡിലേക്ക് ചാഞ്ഞ് ഏത് നിമിഷവും വീഴാവുന്ന സ്ഥിതിയിലായിരുന്ന മാവ് ശനിയാഴ്ച രാത്രി 10.30 നാണ് പൊട്ടിവീണത്. മരം വീണതോടെ സമീപത്തെ അഞ്ച് വൈദ്യുതി തൂണുകളും കമ്പികളും പൊട്ടിവീണു. രാത്രി ആയതിനാൽ പരിസരത്ത് വാഹനങ്ങളും ആളുകളും ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. വടക്കാഞ്ചേരിയിൽ നിന്ന് എത്തിയ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ പരിശ്രമിച്ച് മാവ് വെട്ടിമാറ്റി. മൂന്ന് മണിക്കൂർ വഴി മുടങ്ങി. വിദ്യാർഥികളും നിരവധി വാഹനങ്ങളും കടന്ന് പോകുന്ന പാതയിൽ റോഡരികിൽ അപകട ഭീഷണിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പൊതുമരാമത്ത് വകുപ്പിന് രണ്ട് മാസം മുമ്പ് പരാതി നിൽകിയിരുന്നു. ഇത് സംബന്ധിച്ച് വാർത്തകളും വന്നു. നാട്ടുകാരുടെ ആവശ്യം പക്ഷേ, ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞു. ജനങ്ങൾ ആശങ്കപ്പെട്ട് നിൽക്കെയാണ് ശനിയാഴ്ച രാത്രി മരം പൊട്ടിവീണത്. പൊതുമരാമത്ത് വകുപ്പിൻെറയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയുടെ തെളിവായി കുണ്ടന്നൂർ ചുങ്കം - തലശ്ശേരി റോഡരികിൽ കാലപ്പഴക്കത്താൽ അപകട ഭീഷണി ഉയർത്തുന്ന നിരവധി മരങ്ങൾ ഇനിയുമുണ്ട്. ഇവ മുറിച്ച്മാറ്റാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.